
കട്ടപ്പന: കഴിഞ്ഞദിവസം ഐ.ടി.ഐ കുന്നിൽ പ്രദേശവാസികളുടെ ആറോളം ഓട്ടോറിക്ഷകളിൽ രാത്രി മോഷണം. റോഡരികിൽ നിറുത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കുള്ളിൽ കയറി വണ്ടിയുടെ ബുക്കും പേപ്പറും ടൂൾസും ഉൾപ്പെടെ സൂക്ഷിക്കുന്ന ബോക്സുകൾ, ഡാഷ് ബോർഡ് എന്നിവയടക്കമാണ് മോഷ്ടാക്കൾ കുത്തി തുറന്നത്. വിവിധ ഓട്ടോറിക്ഷകളിൽ നിന്നായി 2,500 ഓളം രൂപയും മോഷ്ടാവ് അപഹരിച്ചു. പുലർച്ചെ വാഹന ഉടമകൾ വാഹനത്തിനടുത്ത് എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പ്ലാപ്പറ കെ.പി. സാബുവിന്റെ ഓട്ടോറിക്ഷയ്ക്കുള്ളിൽ ബോക്സിൽ സൂക്ഷിച്ചിരുന്ന 500 രൂപയും ഓട്ടോറിക്ഷയുടെ ബുക്ക്, പേപ്പർ, സ്പാനർ സെറ്റ് ഉൾപ്പെടെ മോഷ്ടാവ് അപഹരിച്ചു. മുല്ലശ്ശേരിയിൽ എം.എ. രാജേഷിന്റെ വാഹനത്തിൽ ഉണ്ടായിരുന്ന 300 രൂപ അപഹരിച്ചു. ഡാഷ്‌ബോർഡും നശിപ്പിച്ചു. പ്രദേശവാസിയായ അഭിജിത്തിന്റെ വണ്ടി കുത്തി തുറന്ന് താക്കോൽ മോഷ്ടിച്ചു. മീൻചിറരോട്ട് ശാലു എം. ശശിയുടെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഫോൺ അപഹരിച്ച് വാഹനത്തിൽ കേടുപാടുകൾ വരുത്തി. താഴത്തേക്കുറ്റ് അജിൻ തോമസിന്റെ വാഹനത്തിന്റെ കണ്ണാടി, ഡാഷ് ബോഡ് എന്നിവ നശിപ്പിച്ചു. പാട്ടത്തിൽ ഗ്ലസന്റെ വാഹനത്തിൽ സൂക്ഷിച്ച 1500 രൂപയും അപഹരിച്ചു. രാത്രി 12ന് ശേഷമാണ് മോഷണം നടന്നത്. മറ്റൊരു വാഹനത്തിൽ മോഷണശ്രമം നടക്കുന്നതിനിടെ വീട്ടുകാർ വിവരമറിഞ്ഞ് പുറത്തിറങ്ങിയപ്പോഴേക്കു മോഷ്ടാക്കൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടു. കാറിൽ എത്തിയ രണ്ടു പേരാണ് മോഷണം നടത്തിയതെന്ന് ഇവർ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട കട്ടപ്പന പൊലീസിൽ ഇവർ പരാതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |