മലപ്പുറം: മലബാറിന്റെ യാത്രാസ്വപ്നമായ കോഴിക്കോട് - പാലക്കാട് ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്ക് വിരാമമാകുന്നു. പദ്ധതിയുടെ സ്ഥലമേറ്റെടുക്കൽ 95 ശതമാനത്തിലേറെ പൂർത്തിയായിട്ടുണ്ട്. ശേഷിക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിനുള്ള 'ത്രീ ഡി' വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. നിലവിൽ ഏറ്റെടുത്ത ഭൂമിയിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നതിന് മുന്നോടിയായി കെട്ടിടങ്ങളുടെ ലിസ്റ്റ് എടുക്കുന്ന നടപടി പുരോഗമിക്കുന്നുണ്ട്. ഇതു പൂർത്തിയാവും മുറയ്ക്ക് കെട്ടിടം പൊളിക്കാനുള്ള ടെൻഡർ വിളിക്കും. പാത കടന്നുപോകുന്ന ചില മേഖലകളിൽ പ്രതീക്ഷിച്ചത്ര ഗതാഗത സാന്ദ്രത ഉണ്ടാകില്ലെന്ന പഠന റിപ്പോർട്ടാണ്, 2022ൽ തുടക്കമിട്ട പദ്ധതിയുടെ നിർമ്മാണം നീണ്ടുപോകാൻ ഇടയാക്കിയത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഈ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.
സമയം ലാഭിക്കാം, ദൂരവും കുറയും
കേന്ദ്ര സർക്കാരിന്റെ 'ഭാരത്‌മാല' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈവേ നിർമ്മിക്കുന്നത്. ദേശീയപാത 544ൽ പാലക്കാട് മരുത റോഡിൽ നിന്ന് ആരംഭിച്ച് എൻ.എച്ച് 66ൽ കോഴിക്കോട് രാമനാട്ടുകര ജംഗ്ഷൻ വരെ 45 മീറ്റർ വീതിയിൽ നാല് വരികളിലായാണ് പാത വരുന്നത്. പുതിയ ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ പാലക്കാടിനും കോഴിക്കോടിനും ഇടയിലുള്ള ദൂരം 45 കിലോമീറ്റർ കുറയും. യാത്രാസമയം വെറും രണ്ട് മണിക്കൂറായി ചുരുങ്ങുമെന്നതാണ് പദ്ധതിയുടെ പ്രധാന ആകർഷണം.
ആകെ ദൈർഘ്യം
122 കിലോമീറ്റർ
ജില്ല തിരിച്ച്:
പാലക്കാട്......... 62.2 കിലോ മീറ്റർ
മലപ്പുറം........... 52 കി.മീ
കോഴിക്കോട് .. 6.48 കി.മീ
കടന്നുപോകുന്ന പ്രധാന
വില്ലേജുകൾ (മലപ്പുറം)
വാഴയൂർ, വാഴക്കാട്, ചീക്കോട്, അരീക്കോട്, മുതുവല്ലൂർ, കാവനൂർ, തൂവ്വൂർ, എടപ്പറ്റ, കരുവാരകുണ്ട്.
പദ്ധതിച്ചെലവ്:
8,000 കോടി
(ഭൂമിയേറ്റെടുത്ത വകയിൽ ഇതുവരെ 2,000 കോടിയിലേറെ നഷ്ടപരിഹാരം നൽകി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |