
അടൂർ : വിനോദ സഞ്ചാരഭൂപടത്തിൽ ഇടംതേടുന്ന ഏറത്ത് പഞ്ചായത്തിലെ നെടുംകുന്ന് മലയ്ക്ക് ഭീഷണിയായി മണ്ണുമാന്തികൈകൾ ആർന്നിറങ്ങുന്നു. അതീവ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചിട്ടുള്ള ഇവിടെ സ്വകാര്യ വ്യക്തി നടത്തുന്ന അനധികൃത മണ്ണെടുപ്പ് നെടുംകുന്ന് മലയ്ക്കും സമീപത്തെ ജനവാസ മേഖലകൾക്കും ഭീഷണിയാണ്. വീട് വയ്ക്കാനെന്ന വ്യാജേനയാണ് മണ്ണെടുപ്പ് തുടരുന്നത്. മലയിൽ സ്ഥാപിച്ചിട്ടുള്ള കുടിവെള്ള സംഭരണിയുടെ സമീപത്ത് നിന്ന് മണ്ണെടുക്കുന്നതും മറ്റൊരു ഭീഷണിയാകുന്നു. ഏറെക്കാലമായി മന്ദഗതിയിലായിരുന്ന നെടുംകുന്ന് മല ടൂറിസം പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച വേളയിലാണ് മലയെ ഇല്ലാതാക്കുന്ന വിധത്തിൽ മണ്ണെടുപ്പ് തുടരുന്നത്. മുമ്പും മലയുടെ അടിവാരത്തിൽ നടന്ന മണ്ണെടുപ്പിനെതിരെ ജനകീയ പ്രതിഷേധം ഉയർന്നിരുന്നു.
പ്രതീക്ഷയാകുന്ന ടൂറിസം പദ്ധതി
2025 സെപ്തംബറിൽ നെടുംകുന്ന് മല ടൂറിസം വികസന പദ്ധതിക്കുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. ഹിന്ദുസ്ഥാൻ ലാറ്റെക്സ് ലിമിറ്റഡിനാണ് നിർവഹണ ചുമതല. മൂന്നരക്കോടിയുടെ സമഗ്ര ടൂറിസം പദ്ധതിയായി 2023 - 24 സംസ്ഥാന ബഡ്ജറ്റിൽ ഇടം നേടിയിരുന്നെങ്കിലും ആദ്യഘട്ടമായി 50 ലക്ഷം ചെലവിട്ടുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.
വിസ്തൃതി : 5 ഏക്കർ, സമുദ്രനിരപ്പിൽനിന്ന് 1600 അടി ഉയരം. അടൂർ ടൗണിൽ നിന്ന് 6 കിലോ മീറ്റർ അകലെ.
ടൈറ്റാനിയം, അറബിക്കടൽ, ശാസ്താംകോട്ട കായൽ എന്നിവ മലയുടെ മുകളിൽ നിന്നാൽ കാണാൻ കഴിയും.
വ്യൂ പോയിന്റിലേക്ക് എത്താൻ 3 മീറ്റർ വീതിയിൽ 300 മീറ്റർ നീളമുള്ള വഴി ◾വഴിയുടെ വശം ചേർന്ന് ഹാൻഡ് റെയിൽ സംവിധാനം ◾സീറ്റിംഗ് സംവിധാനങ്ങൾ ◾ടോയ്ലറ്റ് ◾വേസ്റ്റ് ഡിസ്പോസൽ മാനേജ്മെന്റ് ക്രമീകരണങ്ങൾ, ◾വിശാലമായ ചിൽഡ്രൻസ് പാർക്ക്.
പരിസ്ഥിതി സംരക്ഷണ ദിനാചരണത്തിനൊപ്പം നെടുംകുന്ന് മലയുടെ പ്രധാന്യം മനസിലാക്കി സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണം.
പ്രദേശവാസികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |