
കമ്പനികളിൽ പിരിച്ചുവിടൽ മഹാമഹം
കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അതിവേഗ വ്യാപനം കണക്കിലെടുത്ത് ആഗോള ടെക്ക് കമ്പനികൾ ജീവനക്കാരെ വൻതോതിൽ പിരിച്ചുവിടുന്നു. സാങ്കേതികവിദ്യയിലെ ദ്രുതമാറ്റങ്ങളുടെ ഭാഗമായി കമ്പനികൾ പ്രവർത്തനങ്ങൾ പുന:സംഘടിപ്പിക്കുന്നതും ജീവനക്കാരുടെ ആവശ്യങ്ങൾ പുന:പരിശോധിക്കുന്നതും ആർട്ടിഫിഷ്യൽ ഇന്റലിജെൻസിനായി കൂടുതൽ തുക നീക്കിവെയ്ക്കുന്നതുമാണ് പിരിച്ചുവിടലിന് ആക്കം കൂട്ടുന്നത്. തൊഴിൽ മേഖലയിലെ മാറ്റങ്ങൾ പരിശോധിക്കുന്ന പ്ളാറ്റ്‌ഫോമായ ലേഓഫ്സ് ഡോട്ട് എഫ്.വൈ.ഐയുടെ റിപ്പോർട്ടനുസരിച്ച് സെപ്തംബർ 10 വരെ ലോകത്തിലെ പ്രമുഖ 299 കമ്പനികളിലായി 1,28,536 പേർക്കാണ് ജോലി നഷ്‌ടമായത്. സെപ്തംബറിൽ ആദ്യ പത്ത് ദിവസത്തിൽ ഉബർ, പേപാൽ, ആപ്പിൾ, സൊമാറ്റോ, ഒറക്കിൾ എന്നിവയിലായി 5,000 ജോലികൾ ഇല്ലാതായെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 2025ൽ 278 കമ്പനികൾ ചേർന്ന് 1,22,606 പേരെ പുറത്താക്കിയിരുന്നു. ഒറക്കിൾ, ആമസോൺ, ഡെൽ, മെറ്റ, മൈക്രോസോഫ്‌റ്റ് എന്നിവയാണ് ഏറ്റവുമധികം ജീവനക്കാരെ നടപ്പുവർഷം ഒഴിവാക്കിയത്.
ജീവനക്കാരെ കുറച്ച പ്രധാന കമ്പനികൾ
ഒറക്കിൾ - 21,000
ആമസോൺ- 17,536
ഡെൽ-11,000
മെറ്റ- 10,400
ഉബർ-3,300
പേപാൽ-4,760
മൈക്രോസോഫ്‌റ്റ്-4,800
ജോലികളുടെ സ്വഭാവം മാറുന്നു
എ.ഐ വന്നതോടെ ജോലികൾ ഇല്ലാകുകയല്ല, ജോലിയുടെ സ്വഭാവം മാറുന്നതാണ് പ്രധാന വെല്ലുവിളി. ആവർത്തന സ്വഭാവമുള്ള ജോലികളിലാണ് ആഘാതം കൂടുതൽ. അതേസമയം എ.ഐ, ഡേറ്റ, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ പുതിയ തൊഴിൽ അവസരങ്ങൾ ഒരുങ്ങുകയാണ്. ജീവനക്കാരുടെ പുനർപരിശീലനവും പുതിയ കഴിവുകൾ നേടലും തൊഴിൽ വിപണിയിൽ നിർണായകമാകും.
പുതിയ കഴിവുകൾ നിർണായകം
എൻട്രിലെവൽ ജോലികളെയാണ് എ.ഐ വ്യാപനം ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത്. ആവർത്തന ജോലികൾ ചുരുങ്ങുമ്പോൾ എ.ഐ കൈകാര്യം ചെയ്യാൻ കഴിവുള്ളവർക്ക് ആവശ്യമേറും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |