
വാൻകൂവർ: ഗ്രൂപ്പ് ബിയിൽ ഖത്തറിനെതിരായ മത്സരത്തിൽ ഏകപക്ഷീയമായ ആറ് ഗോളുകൾക്കാണ് കാനഡ വിജയിച്ചത്. ജോനാഥൻ ഡേവിഡിന്റെ ഹാട്രിക് ആണ് മത്സരത്തിലെ എടുത്തുപറയേണ്ട പ്രകടനം. തുടർച്ചയായി കാനഡ ഗോൾ നേടുമ്പോഴും ഫൗളുകളല്ലാതെ ഖത്തർ താരങ്ങളിൽ നിന്നും ഒന്നും ആരാധകർക്ക് കാണാനായില്ല. ഒരു വമ്പൻ ഫൗളടക്കം അവരുടെ രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോകേണ്ടിയും വന്നു. ഇതോടെ ആകെ എട്ടുപേരെ വച്ചാണ് ഖത്തർ തുടർന്നുകളിച്ചത്. മലയാളി താരം തഹ്‌സിൻ മുഹമ്മദ് കളിച്ചില്ല.
മത്സരത്തിന്റെ 50-ാം മിനിട്ടിൽ കനേഡിയൻ താരം ഇസ്‌മായെൽ കോനെയെ ഖത്തർ താരം അസ്സിം മാഡിബോ ഫൗൾ ചെയ്‌തതോടെ മത്സരം ഏറെനേരം തടസപ്പെടുകയും ചെയ്‌തു. കോനെയുടെ ഇടത് കാൽ ഒടിഞ്ഞുതൂങ്ങി. പെട്ടെന്നുതന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി പരിശോധിച്ച് കോനെയുടെ കാലിൽ ഒടിവ് കണ്ടെത്തി. ഇതോടെ അസ്സിം മാഡിബോയ്‌ക്ക് ചുവപ്പ് കാർഡ് ലഭിച്ചു. ആദ്യ മിനുട്ടുകളിൽ സ്വന്തം ഗ്രൗണ്ടിൽ മുന്നേറാൻ കാനഡയ്‌ക്ക് കഴിഞ്ഞില്ല. ഖത്തർ താരം എഡ്‌മിൽസൺ ജൂനിയറിന്റെ വോളി കാനഡ പോസ്റ്റിന് വെളിയിലേക്ക് പോയി.ഏഴാം മിനിട്ടിൽ കാനഡയുടെ ജോനാഥൻ ഡേവിഡിന്റെ ശ്രമം ഖത്തർ ഗോളി അബുനാഡ തട്ടിമാറ്റി.
16-ാം മിനിട്ടിൽ സൈൽ ലാറനിലൂടെ കാനഡ ഗോൾവല കിലുക്കി. പിന്നാലെ 29-ാം മിനിട്ടിൽ ജോനാഥൻ ഡേവിഡ് ആദ്യ ഗോൾ നേടി. 33-ാം മിനിട്ടിൽ ഖത്തർ താരം ഹൊമാം അഹമ്മദ് റെഡ് കാർഡ് കണ്ട് പുറത്തായി. ആദ്യ പകുതിയുടെ അധിക സമയത്തിൽ ജോനാഥൻ ഡേവിഡ് വീണ്ടും ഗോൾ നേടി. രണ്ടാം പകുതി തുടങ്ങിയയുടനായിരുന്നു അസ്സിം മാഡിബോയുടെ ഫൗൾ. കാൽ ഒടിഞ്ഞ കോനെയെ സ്‌ട്രേച്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്. പരിശോധനയിൽ പൊട്ടൽ സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇസ്‌മായെൽ കോനെയ്‌ക്ക് ലോകകപ്പിൽ അവശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമായേക്കും. സംഭവത്തിന് പിന്നാലെ കളത്തിൽ വച്ച് ഖത്തർ-കാനഡ താരങ്ങൾ തമ്മിൽ കയ്യാങ്കളിയുമുണ്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |