
ടോറന്റോ: ഫുട്‌ബോൾ ഇതിഹാസങ്ങളായ ലയണൽ മെസിക്കും ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കും പിന്നാലെ ചരിത്രനേട്ടം സ്വന്തമാക്കി ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ച്. അന്താരാഷ്ട്ര ഫുട്ബോളിൽ 200 മത്സരങ്ങൾ പൂർത്തിയാക്കുന്ന നാലാമത്തെ പുരുഷതാരമെന്ന ചരിത്രനേട്ടമാണ് ലൂക്കാ സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ന് ക്രൊയേഷ്യ വിജയിച്ച ഗ്രൂപ്പ് എല്ലിലെ പനാമയ്‌ക്കെതിരായ മത്സരത്തിന് പിന്നാലെയാണ് താരം ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഇതോടെ പോർച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാൾഡോ, അർജന്റീനയുടെ ലയണൽ മെസി എന്നിവർക്കൊപ്പം ഈ നേട്ടം സ്വന്തമാക്കുന്ന താരമായി ലൂക്കാ മാറി.
2006 ജൂൺ 1ന് ക്രൊയേഷ്യയ്ക്കായി അരങ്ങേറ്റം കുറിച്ച ലൂക്കാ മോഡ്രിച്ച് രണ്ട് പതിറ്റാണ്ടിലേറയായി ടീമിന്റെ മദ്ധ്യനിരയിലെ കരുത്താണ്. ക്രൊയേഷ്യക്കായി ഇതുവരെ 29 ഗോളുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 2018 ഫുട്‌ബോൾ ലോകകപ്പിൽ ക്രൊയേഷ്യയെ ഫൈനലിലെത്തിച്ചതും ലൂക്കായായിരുന്നു.
അതേസമയം, 230 മത്സരങ്ങളോടെ പോർച്ചുഗലിന്റെ സൂപ്പർതാരം ക്രിസ്റ്റിയാനോ റൊണാൾഡോയാണ് ഈ പട്ടികയിൽ ഒന്നാമൻ. 202 മത്സരങ്ങളിൽ രാജ്യത്തിനായി ഇറങ്ങിയ കുവൈത്തിന്റെ ബദർ അൽ മുത്തവ രണ്ടാമതും 200 മത്സരങ്ങളുമായി അർജന്റീനയുടെ ലയണൽ മെസി മൂന്നാമതുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |