
കൊൽക്കത്ത: എക്കാലത്തെയും ക്ലാസിക്കായ പഥേർ പാഞ്ചാലിയിലെ ദുർഗയെന്ന പെൺകുട്ടിയെ അവതരിപ്പിച്ച് ശ്രദ്ധേയയായ ബംഗാളി നടി ഉമാ ദാസ് ഗുപ്ത അന്തരിച്ചു. 83 വയസായുരുന്നു. അർബുദ ബാധിതയായിരുന്നു. ഇന്നലെ രാവിലെ 8.15ന് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
നടൻ ചിരഞ്ജീത് ചക്രവർത്തിയാണ് മരണവിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. സംസ്കാരം വൈകിട്ട് കൊൽക്കത്തയിലെ കിയോരതല ശ്മശാനത്തിൽ നടന്നു.
കൊൽകത്തയിൽ ജനിച്ച് വളർന്ന ഉമ വളരെ ചെറുപ്പത്തിൽ തന്നെ നാടകങ്ങളിൽ സജീവമായി. ഉമ പഠിച്ചിരുന്ന സ്കൂളിലെ പ്രധാനാദ്ധ്യാപകൻ സത്യജിത് റായിയുടെ സുഹൃത്തായിരുന്നു. അതുവഴിയാണ് ഉമയ്ക്ക് ‘പഥേർ പാഞ്ജലി’യിൽ അവസരം ലഭിച്ചത്. 14 വയസായിരുന്നു അന്ന് പ്രായം.
ബിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ പഥേർ പാഞ്ജലി എന്ന നോവലിനെ ആസ്പദമാക്കി റായി സംവിധാനം ചെയ്ത് 1955ലാണ് ചിത്രം പുറത്തിറങ്ങിയത്. പഥേർ പാഞ്ചാലിക്കുശേഷം ഉമ വളരെ കുറച്ച് ചിത്രങ്ങളിലേ വേഷമിട്ടുള്ളൂ. അദ്ധ്യാപികയായി സേവനമനുഷ്ടിക്കുകയായിരുന്നു. വിരമിച്ച ശേഷം കൗശിക് ഗാംഗുലിയുടെ അപൂർ പാഞ്ചാലി (2015), ലോക്കി ചേലേ (2022) എന്നിവയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു മകളുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |