
മൊഹാലി: യുവതിയെ മുൻ കാമുകൻ ഓഫീസിൽ അതിക്രമിച്ചു കയറി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി.
പഞ്ചാബിലെ മൊഹാലിയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ പട്യാല സ്വദേശിനി ഡിംപിൾ (30) ആണ് കൊല്ലപ്പെട്ടത്. യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ഇതേ കത്തി ഉപയോഗിച്ച് സ്വയം കുത്തിപ്പരിക്കേൽപ്പിച്ചു. ആക്രമണം നടത്തിയ ഹർവീന്ദർ മാൻ (ഹാരി) എന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് നൽകുന്ന വിവരമനുസരിച്ച്, വൈകുന്നേരം ഓഫീസിൽ ജോലി ചെയ്യുകയായിരുന്ന ഡിംപിളിനടുത്തേക്ക് ഹർവീന്ദർ എത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും, പ്രകോപിതനായ ഹർവീന്ദർ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഡിംപിളിനെ ക്രൂരമായി കുത്തുകയുമായിരുന്നു. ആക്രമണം കണ്ട് ഓഫീസിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ പരിഭ്രാന്തരായി. ചിലർ യുവാവിനെ തടയാൻ ശ്രമിച്ചെങ്കിലും, കത്തി കാണിച്ച് ഭീഷണിപ്പെടുത്തി എല്ലാവരെയും ഓടിക്കുകയായിരുന്നു. യുവതി ചോരയൊലിച്ച് വീണതിന് പിന്നാലെ ഹർവീന്ദർ സ്വയം ശരീരത്തിൽ പലതവണ കുത്തി പരിക്കേൽപ്പിച്ചു.
വിവരമറിഞ്ഞ് പൊലീസ് ഉടൻ തന്നെ സ്ഥലത്തെത്തുകയും ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ ഡിംപിൾ മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഹർവീന്ദർ നിലവിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ മൂന്ന് വർഷമായി ഒന്നിച്ച് ജോലി ചെയ്തിരുന്നവരാണ് ഡിംപിളും ഹർവീന്ദറും. ഇവിടെ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. എന്നാൽ ആറ് മാസം മുൻപ് ഇവർ പ്രണയം അവസാനിപ്പിച്ചു.
വേർപിരിയലിന് ശേഷം ഹർവീന്ദർ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് പറയുന്നു. ഡിംപിളുമായി വീണ്ടും പ്രണയത്തിലാകാൻ ഇയാൾ നിരന്തരം ശ്രമിച്ചെങ്കിലും യുവതി ഇയാളിൽ നിന്ന് പൂർണമായും അകലം പാലിക്കുകയായിരുന്നു. ഇതേത്തുടർന്നുണ്ടായ പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |