
ന്യൂഡൽഹി: ബഹിരാകാശത്തിന്റെ സാദ്ധ്യതകൾ അനന്തമാണെന്നും ഹ്രസ്വകാല ലാഭം നോക്കാതെ രാജ്യങ്ങൾ തമ്മിൽ ദീർഘകാല സഹകരണം വേണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസിൽ നടന്ന അന്താരാഷ്ട്ര ബഹിരാകാശ ഉച്ചകോടിയെ വീഡിയോ കോൺഫറൻസിംഗിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപഗ്രഹ ഭ്രമണപഥങ്ങൾ തിരക്കേറുകയും സാങ്കേതികവിദ്യകൾ ശക്തമാകുകയും ചെയ്യുന്നതിനാൽ ഹ്രസ്വകാല ലാഭങ്ങളേക്കാൾ ദീർഘകാല സുസ്ഥിരതയ്ക്കാണ് മുൻഗണന നൽകേണ്ടത്. ഐ.എസ്.ആർ.ഒയുടെ സാങ്കേതികവിദ്യകളും പങ്കാളിത്തങ്ങളും ഇന്ത്യ ലോകത്തിനാകെ ലഭ്യമാക്കുന്നു. 2035 ഓടെ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ഓടെ ചന്ദ്രനിലേക്ക് ബഹിരാകാശ യാത്രികനെ അയയ്ക്കാനുമുള്ള ഇന്ത്യയുടെ പദ്ധതികളെക്കുറിച്ചും മോദി പറഞ്ഞു. മുഴുവൻ മനുഷ്യരാശിയെയും ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ ശ്രമങ്ങൾ. ഇന്ത്യയുടെ അടുത്ത ബഹിരാകാശ കുതിപ്പിൽ സഹയാത്രികരാകാൻ ഫ്രാൻസിനെയും ലോകത്തെയും ക്ഷണിക്കുന്നതായും മോദി പറഞ്ഞു.
ബഹിരാകാശ മേഖലയുടെ സുരക്ഷ ഉറപ്പാക്കാനും ഐക്യം അനിവാര്യമാണ്. ശാസ്ത്രീയ വിവരങ്ങൾ പൊതുനന്മയ്ക്കായി വിനിയോഗിക്കണം. കാലാവസ്ഥാ പ്രവചനം, ദുരന്തനിവാരണം, നാവിഗേഷൻ തുടങ്ങിയ ഉപഗ്രഹ സാങ്കേതികവിദ്യയുടെ പ്രായോഗിക നേട്ടങ്ങൾ കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും നേരിട്ട് പ്രയോജനപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |