
ന്യൂഡൽഹി: ജന്തർ മന്ദറിൽ നടന്ന ജെൻസി സമരത്തിലെ എഫ്.ഐ.ആറുകളെല്ലാം സുപ്രീംകോടതി റദ്ദാക്കിയിട്ടും വിദ്യാർത്ഥിക്കെതിരെ നടപടിയെടുത്ത ഗ്രേറ്റർ നോയിഡ എക്സിക്യുട്ടീവ് മജിസ്ട്രേട്ടിനെതിരെ നടപടി. എക്സിക്യുട്ടീവ് മജിസ്ട്രേട്ട് രാജീവ് കുമാർ സിസോദിയയെ സസ്പെൻഡ് ചെയ്തു. സമരത്തിൽ പങ്കെടുത്ത എസ്.എഫ്.ഐ പ്രവർത്തകൻ അക്ഷത് ത്രിപാഠിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിനാണ് നടപടി.
അക്ഷത് സമർപ്പിച്ച ഹർജി പരിഗണിക്കവേ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത വിവരം ഉത്തർപ്രദേശ് സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തഅറിയിക്കുകയായിരുന്നു. വിദ്യാർത്ഥികൾക്കെതിരെ നടപടികളുണ്ടാകരുതെന്ന സുപ്രീംകോടതി നിർദ്ദേശമുള്ളപ്പോൾ, നോട്ടീസ് പുറപ്പെടുവിക്കാൻ ഉദ്യോഗസ്ഥന് എങ്ങനെ ധൈര്യമുണ്ടായെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേരത്തെ ചോദിച്ചിരുന്നു.
നോയിഡയിലെ ഗൗതം ബുദ്ധ സർവകലാശാലയിലെ വിദ്യാർത്ഥിയാണ് അക്ഷത്. സമരത്തിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം.സമാധാനാന്തരീക്ഷം തകർക്കാൻ സാദ്ധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയത്. 5 ലക്ഷം രൂപയുടെ ബോണ്ടും ആൾജാമ്യവും കെട്ടിവയ്ക്കാതിരിക്കാൻ കാരണം കാണിക്കാനായിരുന്നു നിർദ്ദേശം. അതേസമയം വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഉന്നതാധികാര സമിതി പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം കോടതി തള്ളി. സമിതിയംഗമായ മേഘാലയ റിട്ട. ഡി.ജി.പി എൽ.ആർ.ബിഷ്ണോയ് നിഷ്പക്ഷ സമീപനം സ്വീകരിക്കുമോയെന്ന് ഹർജിക്കാർ ആശങ്ക പ്രകടിപ്പിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.
14കാരിക്ക് സംരക്ഷണം നൽകണം
ജന്തർ മന്ദർ സമരത്തിനിടെ അതിക്രമം കാണിക്കുകയും ദളിത് വിദ്യാർത്ഥിനിയുടെ പിതാവിന്റെ തലയടിച്ചു തകർക്കുകയും ചെയ്തയാളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്യാർത്ഥിനിയുടെ വീടിനുനേരെ കല്ലേറുണ്ടായെന്നും വാദിയെ പ്രതിയാക്കാനാണ് ശ്രമമെന്നും അഭിഭാഷകർ ഇന്നലെ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് നിസാരമായി കാണാനാകില്ലെെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് നിലപാടെടുത്തു. കുറ്രക്കാരെ സംരക്ഷിക്കരുത്. പെൺകുട്ടിക്കും കുടുംബത്തിനും യു.പി പൊലീസ് സുരക്ഷ ഉറപ്പാക്കണം. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ അടിയന്തര നടപടി സ്വീകരിക്കണം. ഡൽഹി, ഉത്തർപ്രദേശ് സർക്കാരുകൾ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |