ന്യൂഡൽഹി: പാക് അധിനിവേശ കാശ്മീരിൽ പാകിസ്ഥാൻ ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങി ആയിരങ്ങൾ. മേഖലയിൽ ഞായറാഴ്ച ഉണ്ടായ പ്രക്ഷോഭങ്ങൾക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരിക്കേറ്റു. മേഖലയിലെ ഉപരോധം അവസാനിപ്പിക്കുക, ആശയവിനിമയ സൗകര്യങ്ങൾ പുനഃസ്ഥാപിക്കുക, ഭക്ഷണം, മരുന്ന് എന്നിവയുടെ വിതരണം ഉറപ്പാക്കുക, തടവിലാക്കപ്പെട്ട നേതാക്കളെ വിട്ടയക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ആൻബ് മേഖലയിൽ പ്രക്ഷോഭകാരികൾക്ക് നേരെ പൊലീസും പാക് റേഞ്ചേഴ്‌സും കണ്ണീർ വാതകം പ്രയോഗിക്കുകയും വെടിവയ്ക്കുകയും ചെയ്തു. വിവിധയിടങ്ങളിൽ നടന്ന വെടിവയ്പിലും കണ്ണീ ർവാതക പ്രയോഗത്തിലും നാല് യുവാക്കൾക്ക് പരിക്കേറ്റതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ജമ്മു കാശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുസഫറാബാദ്, റാവലകോട്ട്, മിർപൂർ. സരോസ, ദഡ്യാൽ, ദേരകോട്ട് തുടങ്ങിയ സ്ഥലങ്ങളിൽ വൻജനക്കൂട്ടമാണ് എത്തിയത്. ദഡ്യാലിൽ സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന് പ്രദേശത്തിന്റെ നിയന്ത്രണം ജനക്കൂട്ടം ഏറ്റെടുത്തു. ഇതോടെ സുരക്ഷാ സേനയ്ക്ക് പിൻവാങ്ങേണ്ടി വന്നു. എന്നാൽ മരണങ്ങളെ കുറിച്ചോ പ്രക്ഷോഭകാരികളുടെ ആവശ്യങ്ങളെ കുറിച്ചോ പാകിസ്ഥാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അവശ്യസാധനങ്ങളായ ഭക്ഷണം, മരുന്ന് എന്നിവയുടെ വിതരണം തടസപ്പെടുത്തി പാക് ഭരണകൂടം സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയെന്നാണ് സമരക്കാരുടെ ആരോപണം. വിവരങ്ങൾ പുറത്തെത്താതിരിക്കാനും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് തടയാനും പാക് ഭരണകൂടം പല ജില്ലകളിലും ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ റദ്ദാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |