
ന്യൂഡൽഹി: ജൂൺ 21ന് നിശ്ചയിച്ചിരിക്കുന്ന നീറ്റ് യു.ജി പുന:പരീക്ഷ പഴുതുകളില്ലാതെ നടത്താൻ വ്യോമസേനയ്‌ക്കു പുറമെ കേന്ദ്ര ഏജൻസികളും രംഗത്ത്. ചോദ്യപേപ്പർ ചോർച്ചയുണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി), സി.ബി.ഐ, മറ്റു അന്വേഷണ ഏജൻസികൾ തുടങ്ങിയവ സജീവമായുണ്ടാകും. ചോദ്യപേപ്പർ വ്യോമസേനാ വിമാനങ്ങളിൽ എത്തിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ എന്നിവരുടെ സാന്നിദ്ധ്യത്തിൽ തയ്യാറെടുപ്പുകൾ അവലോകനം ചെയ്‌തു. ഭിന്നശേഷി വിദ്യാർത്ഥികളെ സഹായിക്കാനെത്തുന്നവരുടെ വിവരങ്ങൾ സമർപ്പിക്കാൻ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻ.ടി.എ) വെബ്സൈറ്റിൽ സൗകര്യമേർപ്പെടുത്തി. അവസാന തീയതി നാളെയാണ്.
പുന:പരീക്ഷാ ഒരുക്കങ്ങളുടെ തത്‌സ്ഥിതി കേന്ദ്ര ആരോഗ്യ-വിദ്യാഭ്യാസ മന്ത്രാലയങ്ങളിലെ സെക്രട്ടറിതല ഉദ്യോഗസ്ഥർ പാർലമെന്ററി സമിതിയെ അറിയിച്ചു.
അതേസമയം, സി.ബി.എസ്.ഇ 12ാം ക്ലാസ് പുനർമൂല്യനിർണയ പ്രക്രിയ പുരോഗമിക്കുന്നു. മാർക്ക് കുറഞ്ഞുപോയെന്ന് പരാതിയുള്ള ഓരോ ഉത്തരക്കടലാസും രണ്ട് അദ്ധ്യാപകർ പരിശോധിച്ചാണ് തീരുമാനമെടുക്കുന്നത്. 1.6 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പുനർമൂല്യ നിർണയത്തിന് അപേക്ഷ സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |