
പ്രതിവർഷം അരലക്ഷത്തിലധികം പുതിയവാഹനങ്ങൾ
കൊച്ചി: ജില്ലയിൽ വാഹന രജിസ്‌ട്രേഷൻ ടോപ്പ് ഗിയറിൽ. 2025ൽ 27,064 പുതിയ വാഹനങ്ങൾ ജില്ലയിൽ നിരത്തിലിറങ്ങി. 2024ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 7.8ശതമാനം വർദ്ധനവാണിത്. 25,098 വാഹനങ്ങളാണ് 2024ൽ രജിസ്റ്റർ ചെയ്തത്. എറണാകുളം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് കീഴിൽ മൂവാറ്റുപുഴ, കോതമംഗലം, പറവൂർ, പെരുമ്പാവൂർ, അങ്കമാലി, ആലുവ സബ് ആർ.ടി.ഒ ഓഫീസുകളാണ് വരുന്നത്.
മലയോരമേഖല ഉൾപ്പെടുന്ന കോതമംഗലം സബ് ആർ.ടി.ഒ പരിധിയിലാണ് ജില്ലയിൽ ഉയർന്ന വാഹന രജിസ്‌ട്രേഷൻ വർദ്ധനവ് (17.31). തൃപ്പൂണിത്തുറയിൽ 15.74 ശതമാനവും മൂവാറ്റുപുഴയിൽ 14.68 ശതമാനവും വളർച്ചയുണ്ടായി. എന്നാൽ ആലുവ പരിധിയിൽ 4.44 ശതമാനം എന്ന കുറഞ്ഞ വർദ്ധനവ് മാത്രമാണുണ്ടായത്.
വാഹന വർദ്ധനവ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കാം
കൊവിഡിന് ശേഷമുള്ള കാലയളവിൽ തിരുവനന്തപുരത്തെയും കോഴിക്കോടിനെയും പിന്നിലാക്കി വാഹനവിപണിയിൽ എറണാകുളം ബഹുദൂരം മുന്നിലാണ്. ജില്ലയിൽ പ്രതിവർഷം ശരാശരി അരലക്ഷത്തിലധികം പുതിയവാഹനങ്ങൾ നിരത്തിലിറങ്ങുന്നു. ഇതിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളും കാറുകളുമാണ്. സംസ്ഥാനത്ത് 10ലക്ഷം വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന ആദ്യ ആർ.ടി.ഒ ഓഫീസെന്ന നേട്ടം 2024ൽ എറണാകുളം സ്വന്തമാക്കിയിരുന്നു.
വാഹനങ്ങളുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുന്നത് കൊച്ചിയിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുമെന്നതിനാൽ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്ന് നാറ്റ്പാക് ഉൾപ്പെടെയുള്ള വിദഗ്ദ്ധസമിതികൾ ചൂണ്ടിക്കാട്ടുന്നു.
വർദ്ധനവിന് കാരണം
1.ഇലക്ട്രിക് വാഹനങ്ങളോടുള്ള വർദ്ധിച്ച താത്പര്യം. കേരളത്തിലെ മൊത്തം രജിസ്‌ട്രേഷന്റെ വലിയൊരുപങ്ക് ഇലക്ട്രിക് വാഹനങ്ങളാണ്
2.ചെറുകാറുകൾ, എസ്‌യുവികൾ, 350സിസിക്ക് താഴെയുള്ള ഇരുചക്ര വാഹനങ്ങൾ എന്നിവയുടെ ജി.എസ്.ടി നിരക്കിൽ കേന്ദ്രസർക്കാർ വരുത്തിയ കുറവ്
3.ഉയർന്ന സാമ്പത്തികശേഷി. കുടുംബത്തിലെ ഓരോ അംഗത്തിനും വാഹനം എന്ന രീതി
4.പൊതുഗതാഗത സംവിധാനങ്ങളിലെ പോരായ്മകൾ
5.ഡൽഹി, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങി കേരളത്തിൽ ഉപയോഗിക്കുന്ന പ്രവണത
മൂവാറ്റുപുഴ- 14.68
കോതമംഗലം - 17.31
തൃപ്പൂണിത്തുറ- 15.74
പറവൂർ- 12.46
പെരുമ്പാവൂർ- 10.89
അങ്കമാലി -10.32
ആലുവ- 4.44
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |