ബസുടമകൾക്ക് പ്രതിദിന നഷ്ടം 4,000 രൂപ വരെ
കോഴിക്കോട്: ബഡ്ജറ്റിൽ സ്വകാര്യ ബസുകളുടെ വാഹന നികുതി 50 ശതമാനം കുറച്ചെങ്കിലും പ്രതിസന്ധി തീരില്ലെന്ന് സ്വകാര്യ ബസുടമകൾ. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്യും. ജില്ലാതലത്തിൽ എക്സിക്യുട്ടീവ് യോഗങ്ങളും ചേരുന്നുണ്ട്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങിയേക്കും. നികുതി കുറച്ചതിലൂടെ 100 മുതൽ 150 രൂപയുടെ കുറവാണ് പ്രതിദിനമുണ്ടാവുക. നാല് വർഷത്തിനിടെ ഡീസൽ വിലയിലുണ്ടായ വർദ്ധന മാത്രം ലിറ്ററിന് 10 രൂപയോളമാണ്.
ശരാശരി 80 ലിറ്റർ ഡീസലടിക്കുന്ന ബസിന് പ്രതിദിനം 800 രൂപ വരുമാനത്തിൽ കുറഞ്ഞിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയിൽ സ്ത്രീയാത്രക്കാർക്ക് സൗജന്യം ഏർപ്പെടുത്തിയതിലൂടെ വരുമാന നഷ്ടം 1000 മുതൽ 4,000 രൂപ വരെയാണ്. ജില്ലയിൽ 60 ശതമാനത്തോളം സ്ത്രീയാത്രക്കാർ കെ.എസ്.ആർ.ടി സിയിലേക്ക് മാറിയതായി ബസുടമകൾ പറയുന്നു. കുന്ദമംഗലം, താമരശ്ശേരി, മുക്കം, ചെലവൂർ മേഖലകളിലാണ് കൂടുതൽ നഷ്ടം. ജീവനക്കാരുടെ വേതനവും ഓയിൽ, ഗ്രീസ്, ടയർ, സ്പെയർ പാർട്സ് തുടങ്ങിയവയുടെ വില വർദ്ധിച്ചതും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിച്ചിട്ടുമില്ല. ചുരുങ്ങിയത് അഞ്ചു രൂപയാക്കണമെന്ന് 2012ൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ ശുപാർശ ചെയ്തെങ്കിലും നടപ്പാക്കിയില്ല. തുടർന്നു വന്ന രഘുരാമൻ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളും നടപ്പാക്കിയില്ലെന്ന് ബസുടമകൾ പറയുന്നു.
പാക്കേജിൽ പ്രതീക്ഷ
സ്വകാര്യ ബസുകളെ പൊതുഗതാഗതത്തിന്റെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഏത് രീതിയിലാണെന്ന് വ്യക്തമാക്കിയില്ല. ദിവസവാടക നിശ്ചയിച്ച് സ്വകാര്യ ബസുകളെ സർക്കാർ ഏറ്റെടുക്കാൻ നീക്കമുണ്ടെന്നാണ് വിവരം. കണ്ടക്ടറെ സർക്കാർ നിയമിക്കും. ഡ്രെെവർക്കുള്ള വേതനം സ്വകാര്യ ബസുടമകൾ നൽകണം. എന്നാൽ ഇതു സംബന്ധിച്ച് തങ്ങളുമായി ചർച്ച ചെയ്തിട്ടില്ലെന്ന് ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനെെസേഷൻ ജനറൽ സെക്രട്ടറി ടി. ഗോപിനാഥൻ പറഞ്ഞു.
സംസ്ഥാനത്ത് ബസുകൾ....8,000
ജീവനക്കാർ....30,000
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |