
കാളികാവ്: ചോക്കാടൻ മലവാരങ്ങളിൽ കാണുന്ന മ്യൂക്കണ കാട്ടുവള്ളികൾ കാടും റോഡും കീഴടക്കുന്നു. വനമേഖലയെ വ്യാപകമായി നാശത്തിന്റെ വക്കിലെത്തിച്ച അധിനിവേശ വള്ളിയെ നശിപ്പിക്കാൻ നടപടി വേണമെന്ന ആവശ്യം പരിസ്ഥിതി പ്രവർത്തകർ ഉയർത്തുന്നുണ്ട്.
കാട്ടിൽ നിന്നും നാടിറങ്ങിയ ഈ വള്ളി ഇപ്പോൾ ചോക്കാട് പന്നിക്കോട്ടുമുണ്ടയിൽ മലയോര ഹൈവേയിലാണ് റോഡലേക്കിറങ്ങിയത്.
റോഡിന്റെ നടപ്പാതയും കീഴടക്കി വള്ളി ടാറിംഗലേക്ക് ഇറങ്ങിയിരിക്കുകയാണ്.
വന മേഖലയിലെ നൂറ് കണക്കിന് ഏക്കറുകളിലെ സ്വാഭാവിക വനത്തെ ഇതിനകം വള്ളികൾ മൂടിക്കഴിഞ്ഞു.ചോക്കാട് നാൽപ്പത് സെന്റ് പ്രദേശത്തെ മലവാരത്തിലും പുല്ലങ്കോട് മലവാരത്തിലുമാണ് വ്യാപാകമായി വള്ളികൾ പിടിമുറുക്കിയിട്ടുള്ളത്.
ഈ പ്രദേശത്തെ വൻമരങ്ങളല്ലാത്ത അടിക്കാടുകളും ഔഷധസസ്യങ്ങളും പൂർണ്ണമായും നശിച്ചു കഴിഞ്ഞു.വൻ മരങ്ങളിൽ പടർന്നു കയറുന്ന വള്ളികൾ ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ മരങ്ങളെ ഉണക്കിക്കളയും.
വൻ കിട റബർ തോട്ടങ്ങളിലെ അടിക്കാട് നശിപ്പിക്കുന്നതിനായി തോട്ടപ്പയർ വള്ളികൾ മുമ്പ് തന്നെ ഉപയോഗത്തിലുണ്ട്.റബ്ബർ മരങ്ങൾ വലുതാകുമ്പോൾ തോട്ടങ്ങളിലെ വള്ളികൾ നശിപ്പിക്കാറാണ് പതിവ്.
എന്നാൽ തോട്ടപ്പയർ വള്ളികളോട് സാമ്യമുള്ള മ്യൂക്കണ വള്ളികൾ വന മേഖലയിൽ കയറിക്കൂടി അനിയന്ത്രിതമായി വളർന്നു വ്യാപിക്കുകയാണ്. അതി വേഗത്തിലാണ് ഇതിന്റെ വളർച്ചയെന്നതാണ് പരിസ്ഥിതിക്ക് ദോഷം ചെയ്യുന്നത്.
വള്ളികൾ പിഴുതു മാറ്റുന്നതിനായി വനം വകുപ്പിന്റെ ഭാഗത്ത് നിന്നും നടപടികളുണ്ടാകേണ്ടതുണ്ട്. ഔഷധ സസ്യങ്ങളുടെ വ്യാപക നാശത്തിന് കാരണമാകുന്നതോടൊപ്പം അടിക്കാടുകൾ നശിക്കുന്നത് മൂലം വന്യജീവികളുടെ ആവാസ വ്യവസ്ഥയും താളംതെറ്റും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |