
പാരീസ്: ഫ്രാൻസ് ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിൽ കടുത്ത ഉഷ്ണതരംഗം. ഫ്രാൻസിൽ ചൂട് റെക്കാർഡുകളാണ് ഭേദിച്ചത്. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജൂൺ മാസത്തെ ദിനമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഫ്രാൻസ് രേഖപ്പെടുത്തിയത്; അന്ന് ശരാശരി താപനില 29.8 ഡിഗ്രി സെൽഷ്യസായിരുന്നു. ഫ്രാൻസിലെ പകുതിയിലധികം പ്രദേശങ്ങളിലും ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. യു.കെയിലും കൊടും ചൂട് തുടരുകയാണ്. ആയിരത്തിലേറെ സ്‌കൂളുകൾ ഭാഗികമായി അടച്ചു.
ഉഷ്ണതരംഗം വരും ദിവസങ്ങളിൽ നെതർലൻഡ്സ്, ബെൽജിയം, ജർമ്മനി തുടങ്ങിയ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ മുന്നറിയിപ്പ്. ജർമ്മനിയിൽ വരും ദിവസങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. നിലവിൽ ഫ്രാൻസ്, സ്‌പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളെയാണ് ഉഷ്ണതരംഗം ഏറ്റവും മാരകമായി ബാധിച്ചത്.
ഫ്രാൻസിലെ 58 പ്രദേശങ്ങളിലാണ് നിലവിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. 31 ഇടങ്ങളിൽ ഓറഞ്ച് അലർട്ടുമുണ്ട്. പാരീസ് മുതൽ ബ്രിട്ടാനി വരെയുള്ള പ്രദേശങ്ങളിൽ വരും ദിവസങ്ങളിലും 40 ഡിഗ്രിക്ക് മുകളിൽ ചൂട് തുടരും. ലാൻഡസ് മേഖലയിൽ കഴിഞ്ഞ ദിവസം ചൂട് 44.3 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |