
ന്യൂഡൽഹി: അനധികൃതമായി വിദേശ ഫണ്ട് കൈപ്പറ്റിയെന്ന് ആരോപിച്ച് ന്യൂസ് ക്ലിക്ക് ഓൺലൈൻ പോർട്ടൽ, സ്ഥാപക എഡിറ്റർ പ്രബിർ പുർകായസ്ഥ എന്നിവർക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ട് കേസ് രൂക്ഷവിമർശനത്തോടെ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും, ഇ.ഡിയുടെ ഇ.സി.ഐ.ആറും (എൻഫോഴ്സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ടെത്തിയാണ് നടപടി.
കേസുകൾ റദ്ദാക്കിയില്ലെങ്കിൽ നിയമസംവിധാനത്തെ ദുരുപയോഗിക്കാൻ അനുവദിക്കലാകുമെന്ന് ജസ്റ്റിസ് നീന ബൻസൽ കൃഷ്ണയുടെ ബെഞ്ച് നിരീക്ഷിച്ചു. യു.എസിലെ കമ്പനിയിൽ നിന്ന് 2018-19 കാലയളവിൽ 9.59 കോടിയിൽപ്പരം സ്വീകരിച്ചുവെന്നായിരുന്നു കേസ്. കള്ളപ്പണ ഇടപാടും ആരോപിച്ചു. വ്യാജക്കേസാണെന്ന് ചൂണ്ടിക്കാട്ടി പ്രബിർ സമർപ്പിച്ച ഹർജിയിലാണ് നടപടി. രേഖകൾ പരിശോധിച്ച ഹൈക്കോടതി, ന്യൂസ് ക്ലിക്കിന് ലഭിച്ചിട്ടുള്ള വിദേശഫണ്ടുകൾ നിയമപരമാണെന്ന് കണ്ടെത്തി. ഡൽഹി പൊലീസും ഇ.ഡിയും പറയുന്ന ആരോപണങ്ങളും, ചുമത്തിയിരിക്കുന്ന വകുപ്പും നിലനിൽക്കില്ല. 2018 ഏപ്രിലിൽ യു.എസ് കമ്പനിയിൽ നിന്ന് ന്യൂസ് ക്ലിക്ക് നിക്ഷേപം സ്വീകരിച്ചിരുന്നു. എന്നാൽ ആ കാലയളവിൽ ഡിജിറ്റൽ വാർത്താ മാദ്ധ്യമങ്ങൾക്ക് നിക്ഷേപ പരിധിയുണ്ടായിരുന്നില്ല. പണം സ്വീകരിച്ചതിൽ നിയമലംഘനമില്ല. വഞ്ചനാക്കുറ്റം ചേർത്തതിനെയും കോടതി വിമർശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |