
കൊടും ഭീകരനെ അറസ്റ്റ് ചെയ്‌ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യം
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണക്കേസ് പ്രതിയും ലഷ്കറെ ത്വയ്ബ തലവനുമായ ഹാഫിസ് സയീദിനെതിരെ ജാമ്യമില്ലാ വാറണ്ട്. എൻ.ഐ.എയുടെ ആവശ്യപ്രകാരം ജമ്മുവിലെ പ്രത്യേക കോടതിയുടേതാണ് നടപടി. കേന്ദ്ര ഏജൻസിയുടെ ജമ്മു മേഖല ഡി.ഐ.ജിക്കാണ് വാറണ്ട് നടപ്പാക്കാനുള്ള ചുമതല. നിഷ്‌പക്ഷവും സമഗ്രവും ഫലപ്രദവുമായ അന്വേഷണത്തിന് കൊടും ഭീകരനെ അറസ്റ്റ് ചെയ്‌ത് കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ ആസൂത്രണം നടന്നത് പാകിസ്ഥാനിലാണെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു. 2025 ഏപ്രിൽ 22നാണ് ബൈസരൻ താഴ്‌വരയിൽ മതം ചോദിച്ചുകൊണ്ട് 26 നിരപരാധികളെ പോയിന്റ് ബ്ലാങ്കിൽ വെടിവച്ചു കൊന്നത്. പാകിസ്ഥാനിലെ ഹാഫിസ് സയീദിന്റെ താവളത്തിലായിരുന്നു ആസൂത്രണമെന്ന് അനുബന്ധ കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ലഷ്കറെ ത്വയ്ബയിലെയും അവരുടെ നിയന്ത്രണത്തിലുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ടിലെയും(ടി.ആർ.എഫ്) ഭീകരരെ ഏർപ്പാടാക്കി. ഓപ്പറേഷൻ സംബന്ധിച്ച സമഗ്ര പ്ലാൻ തയ്യാറാക്കുകയും ഭീകരർക്ക് ആയുധങ്ങൾ എത്തിച്ചുകൊടുക്കുകയും ചെയ്‌തു. ഭീകരാക്രമണത്തിന്റെ നടപ്പാക്കലിന് ഹാഫിസ് സയീദ് പൂർണ മേൽനോട്ടം വഹിച്ചെന്നും ഏജൻസി കണ്ടെത്തി. ഇന്ത്യയോട് യുദ്ധം ചെയ്‌തു,അതിർത്തിക്കപ്പുറമിരുന്ന് ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിരിക്കുന്നത്. യു.എ.പി.എ, ഭാരതീയ ന്യാസംഹിത,ആയുധ നിയമം എന്നിവയിലെ വകുപ്പുകളാണ് ചുമത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |