
ഫ്രാൻസ് Vs ഇംഗ്ളണ്ട്
ലൂസേഴ്സ് ഫൈനൽ
ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 2.30ന്
മയാമി : സെമിഫൈനലിൽ കാലിടറി വീണ ഫ്രാൻസും ഇംഗ്ളണ്ടും തമ്മിൽ മൂന്നാം സ്ഥാനക്കാർക്ക് വേണ്ടിയുള്ള ലൂസേഴ്സ് ഫൈനൽ ഇന്ന് രാത്രി ( ഇന്ത്യൻ സമയംഞായറാഴ്ച പുലർച്ചെ 2.30ന്) നടക്കും. മയാമിയിലാണ് മത്സരം. ടൂർണമെന്റിൽ മികച്ച ഫോമിലായിരുന്ന ഫ്രാൻസിനെ സെമിയിൽ സ്പെയ്ൻ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽപ്പിച്ചത്. വേഗതയാർന്ന ഫ്രഞ്ച് ആക്രമണങ്ങളെ കൃത്യമായി പ്രതിരോധിക്കുകയും മികച്ച പാസിംഗ് ഗെയിമിലൂടെ ഗോളിക്കാൻ കിട്ടിയ അവസരങ്ങൾ മുതലാക്കുകയും ചെയ്താണ് സ്പെയ്ൻ സെമിയിൽ ജയം കണ്ടത്. തുടക്കത്തിലേ ഡിഫൻഡർ ലൂക്കാസ് ഡൈനേയുടെ മനപ്പൂർവമ്മല്ലാത്ത ഒരു ഫൗളിലൂടെ പെനാൽറ്റി വഴങ്ങേണ്ടിവന്നതും മറ്റൊരു ഡിഫൻഡർ വില്യം സാലിബ പരിക്കേറ്റ് മടങ്ങിയതും ഫ്രാൻസിന്റെ താളം തെറ്റിച്ചുകളഞ്ഞിരുന്നു.
1966 ന് ശേഷം ആദ്യ കിരീടം ലക്ഷ്യമിട്ടെത്തിയ ഇംഗ്ളണ്ടിന് അർജന്റീനയ്ക്ക് എതിരെയാണ്അടിതെറ്റിയത്.രണ്ടാം പകുതിയിൽ നേടിയ ഗോളിന് 85മിനിട്ടുവരെ മുന്നിട്ടുനിന്നശേഷമാണ് ഹാരി കേനിനും സംഘത്തിനും മെസിപ്പടയ്ക്ക് മുന്നിൽ തല കുനിക്കേണ്ടിവന്നത്. കഴിഞ്ഞ മത്സരങ്ങളിലേതുപോലെ പിന്നിൽനിന്ന ശേഷം പൊരുതിക്കയറുന്ന അർജന്റീനയുടെ ശീലം തടുക്കാൻ ഇംഗ്ളണ്ടിനും കഴിയാതെപോയി. ലയണൽ മെസിയാണ് അർജന്റീനയുടെ രണ്ട് ഗോളുകൾക്കും വഴിയൊരുക്കിയത്.
ആദ്യമായാണ് ഇംഗ്ളണ്ട് ലൂസേഴ്സ് ഫൈനലിൽ കളിക്കുന്നത്.ഫ്രാൻസിന്റെ നാലാം ലൂസേഴ്സ് ഫൈനൽ. 1958,1982,1986 ലോകകപ്പുകളിലാണ് ഇതിന് മുമ്പ് ലൂസേഴ്സ് ഫൈനലിൽ കളിച്ചത്.2018ലെ ജേതാക്കളും കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായിരുന്നു ഫ്രാൻസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |