
ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ഷണം. ക്ഷണക്കത്തിനെക്കുറിച്ച് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ചടങ്ങിന് ഇന്ത്യ പ്രതിനിധിയെ അയച്ചേക്കും. ചൈന, റഷ്യ, ഖത്തർ, ഫ്രാൻസ്, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ രാഷ്‌ട്രത്തലവൻമാർക്കും ക്ഷണമുണ്ട്. പാകിസ്ഥാൻ പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പ്രഖ്യാപിച്ചിരുന്നു.
2016 മെയ് മാസത്തിലായിരുന്നു മോദി അവസാനമായി ഇറാനിൽ പോയത്. അന്ന് അദ്ദേഹം ഖമേനിയെയും അന്നത്തെ പ്രസിഡന്റ് ഹസ്സൻ റൂഹാനിയെയും കണ്ട് ചബഹാർ തുറമുഖം വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചു. 2018 ഫെബ്രുവരിയിൽ, പ്രധാനമന്ത്രി മോദിയുടെ ക്ഷണപ്രകാരം പ്രസിഡന്റ് റൂഹാനി ഇന്ത്യയിൽ വന്നു. 2024 ഒക്ടോബറിൽ റഷ്യയിലെ കസാനിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്കിടെ മോദിയും പെഷേഷ്കിയാനും കണ്ടിരുന്നു.
2024 ൽ, ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി, വിദേശകാര്യ മന്ത്രി ഹൊസൈൻ അമീർ-അബ്ദുള്ളാഹിയാൻ എന്നിവരുടെ സംസ്‌കാര ചടങ്ങിൽ അന്ന് ഉപരാഷ‌്ട്രപതിയായിരുന്ന ജഗ്‌ദീപ് ധൻകർ പങ്കെടുത്തിരുന്നു.
ഖമനേയിയുടെ വിലാപയാത്രയും പ്രാർത്ഥനാ ചടങ്ങുകളും ജൂലായ് 4ന് ടെഹ്റാനിൽ ആരംഭിക്കും. സംസ്കാരം ജൂലായ് 9ന് ജന്മനാടായ മഷാദിൽ നടക്കും. ഫെബ്രുവരി 28ന് ടെഹ്റാനിൽ നടത്തിയ യു.എസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ ഭൗതിക ശരീരം
അജ്ഞാത കേന്ദ്രത്തിലാണുള്ളത്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്നാണ് സംസ്‌കാര ചടങ്ങുകൾ വൈകിയത്. ആക്രമണത്തിൽ പരിക്കേറ്റ ഖമനേയിയുടെ മകൻ മൊജ്തബായെ പിന്നീട് പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |