സിഡ്നി: ഓസ്ട്രേലിയയിലെ നാഷണൽ ആർട്ട് ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുള്ള 14ഓളം കലാമൂല്യമുള്ളതും പുരാതനവുമായ വസ്തുക്കൾ ഇന്ത്യക്ക് മടക്കി നൽകും. ഇതിൽ ചുരുങ്ങിയത് ആറെണ്ണമെങ്കിലും വിവിധ കാലഘട്ടങ്ങളിലായി ഇന്ത്യയിൽ നിന്നും മോഷ്ടിക്കപ്പെട്ടവയാണെന്ന് കരുതുന്നതായി ആർട്ട് ഗാലറി അധികൃതർ പറഞ്ഞു. പലവിധ വിഗ്രഹങ്ങളും പെയിന്റിംഗുകളും അടങ്ങിയ ശേഖരമാണ് ഇപ്പോൾ ഇന്ത്യക്ക് കൈമാറാൻ പോകുന്നത്. എല്ലാ പുരാവസ്തുക്കളും മതപരമായി ബന്ധമുള്ളതിനാൽ തന്നെ ഇന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും മോഷണം പോയതായിരിക്കാൻ സാദ്ധ്യതയുണ്ടെന്ന് ഓസ്ട്രേലിയൻ അധികൃതർ പറഞ്ഞു. ഇന്നത്തെ വിപണിമൂല്യം അനുസരിച്ച് 2.2 മില്ല്യൺ അമേരിക്കൻ ഡോളർ എങ്കിലും ഇവയ്ക്ക് വില വരുമെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഏകദേശം 16.3 കോടി ഇന്ത്യൻ രൂപ വരും.
തിരിച്ചുനൽകുന്ന 14 പുരാവസ്തുക്കളിൽ 13ഉം സുഭാഷ് കപൂർ എന്ന വ്യക്തി വഴി ഓസ്ട്രേലിയയിൽ എത്തിയതാണ്. പുരാവസ്തുക്കൾ കടത്തിയ കേസുമായി ബന്ധപ്പെട്ട് മാൻഹട്ടനിൽ വിചാരണ കാത്ത് തടവിൽ കിടക്കുകയാണ് സുഭാഷ് കപൂർ. നാഷണൽ ആർട്ട് ഗാലറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലഘട്ടത്തിനാണ് ഇവിടെ അന്ത്യം കുറിക്കുന്നതെന്ന് ആർട്ട് ഗാലറി ഡയറക്ടർ നിക്ക് മിറ്റ്സെവിച്ച് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |