വാഷിംഗ്ടൺ: രാജ്യത്തെ 70 ശതമാനം മുതിർന്ന പൗരന്മാർക്കും വാക്സിനേഷൻ നൽകിയിട്ടും അമേരിക്കയിലെ കൊവിഡ് വ്യാപനത്തിൽ കാര്യമായ കുറവ് ഉണ്ടാകുന്നില്ല. കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഡെൽറ്റാ വൈറസാണ് അമേരിക്കയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. കഴിഞ്ഞ ജൂണിലാണ് ഇതിനു മുമ്പ് അമേരിക്കയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികൾ ആശുപത്രികളിൽ പ്രവേശിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ചത്തെ കണക്കുകളനുസരിച്ച് 72790 കേസുകളാണ് ഓരോ ദിവസവും പുതുതായി വന്നുകൊണ്ടിരിക്കുന്നത്. ഇതിൽ 95 ശതമാനം രോഗികൾക്കും കൊവിഡിന്റെ ഡെൽറ്റാ വൈറസ് ആണ് പിടിപെട്ടിട്ടുള്ളത്.
കാര്യങ്ങൾ കൈവിട്ടുപോകാൻ തുടങ്ങിയതോടെ സാൻ ഫ്രാൻസിസ്കോയിൽ വീടുകൾക്കുള്ളിലടക്കം മാസ്ക്കുകൾ നിർബന്ധമാക്കി അധികൃതർ ഉത്തരവിറക്കി. സാൻ ഫ്രാൻസിസ്കോയ്ക്കു പുറമേ, സാക്രമെന്റോ, യോളോ, ലോസ് ഏഞ്ചൽസ്, ലുസിയാന എന്നിവിടങ്ങളിലും മാസ്ക്കുകൾ കർശനമാക്കിയിട്ടുണ്ട്. അമേരിക്കയിൽ ഏറ്റവും കുറവ് വാക്സിനേഷൻ ശരാശരി ഉള്ള പ്രദേശങ്ങളിലൊന്നാണ് ലുസിയാന.
കഴിഞ്ഞ ശനിയാഴ്ചയും ഞായറാഴ്ചയും യഥാക്രമം 68,326ഉം 63,250ഉം കൊവിഡ് കേസുകളാണ് അമേരിക്കയിൽ രേഖപ്പെടുത്തപ്പെട്ടത്. വർദ്ധിച്ചു വരുന്ന കൊവിഡ് രോഗികളെ നിയന്ത്രിക്കുന്നതിനു എല്ലാവരും എത്രയും വേഗം വാക്സിനേഷൻ സ്വീകരിക്കണമെന്ന് അധികൃതർ നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. അമേരിക്കയിലെ രോഗ നിയന്ത്രണ പ്രതിരോധ കേന്ദ്രത്തിന്റെ നിർദേശം അനുസരിച്ച് വാക്സിൻ എടുത്തവരും വീടുകൾക്കുള്ളിൽ മാസ്ക് ധരിക്കുന്നത് നന്നായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |