മലപ്പുറം: കേരളത്തിൽ ഇനി പെട്ടിക്കട പോലും നടത്തില്ലെന്നും മറ്റു രാജ്യങ്ങളിൽ പോയി അദ്ധ്വാനിക്കുമെന്നും പി.വി. അൻവർ എം.എൽ.എ പറഞ്ഞു. വിദേശത്ത് നിന്ന് തിരിച്ചെത്തിയ പി.വി. അൻവർ മലപ്പുറത്ത് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നേതാക്കളെ കാണാനെത്തിയതായിരുന്നു.
ചീങ്കണ്ണിപ്പാലിയിലെ തടയണ അവിടത്തെ 28 ആദിവാസികളെയും ബാധിക്കില്ലെന്നത് അവർ കളക്ടറെ ബോദ്ധ്യപ്പെടുത്തിയിരുന്നു. ഒന്നര കിലോമീറ്റർ അപ്പുറത്തെ കരിമ്പിൽ കോളനിയിലെ ആദിവാസികൾ, തടയണയുള്ളതിനാൽ കിണറുകളിൽ വെള്ളമുണ്ടെന്നും അത് പൊളിക്കരുതെന്നും ആവശ്യപ്പെട്ടിരുന്നു. പൊളിക്കുന്നതെല്ലാം പൊളിക്കട്ടെ. ആഫ്രിക്കയിലെ ഒന്നും പൊളിക്കില്ലല്ലോ. കേരളത്തിലെ കാര്യം ഞാൻ വിട്ടു. പൊതുപ്രവർത്തനം ഭംഗിയായി കൊണ്ടുപോവാനാണ് കേരളത്തിലെ ബിസിനസ് ഉപേക്ഷിച്ചത്. - ചീങ്കണ്ണിപ്പാലി തടയണ പൊളിക്കുന്നത് സംബന്ധിച്ച് കോടതി ജില്ലാഭരണ കൂടത്തിന്റെ റിപ്പോർട്ട് തേടിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പ്രശ്നങ്ങൾ തീർക്കാൻ ഒരു വർഷം കൂടി സമയം വേണം. അതിനുശേഷം ജില്ലയിലെ സി.പി.എമ്മിന്റെ മുൻനിരയിൽ താനുണ്ടാവും. പ്രതിപക്ഷ നേതാവിന്റെ ബിസിനസ്സ് കോൺഗ്രസ് ആയിരിക്കാം. താൻ അദ്ധ്വാനിച്ച് ജീവിക്കുന്നവനും അങ്ങനെ ജീവിക്കാൻ പഠിപ്പിച്ച പിതാവിന്റെ മകനുമാണ്. ഇനിയും ആഫ്രിക്കയിൽ പോയി അദ്ധ്വാനിക്കും. പാർട്ടി ഇക്കാര്യത്തിൽ സ്വതന്ത്രമായി വിട്ടിട്ടുണ്ട്. അസഭ്യം പറയുന്ന ചാനൽ നിരീക്ഷകരോട് അതേ ഭാഷയിൽ പ്രതികരിക്കും. ഇങ്ങോട്ട് കാണിക്കുന്ന സംസ്കാരം അങ്ങോട്ടും കാണിക്കും. പൊതു പ്രവർത്തകനെന്നാൽ എല്ലാവരുടെയും തെറി കേൾക്കേണ്ടവനാണെന്ന തെറ്റിദ്ധാരണയില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞയത്ര തെറിയൊന്നും താൻ പറഞ്ഞിട്ടില്ലെന്നും അൻവർ പറഞ്ഞു.
ആരോപണങ്ങൾ അടിസ്ഥാന രഹിതം: വി.ഡി. സതീശൻ
മലപ്പുറം: മണിചെയിൻ തട്ടിപ്പ് നടത്തിയെന്ന തരത്തിൽ പി.വി. അൻവർ എം.എൽ.എ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അൻവറിന് ഏതെങ്കിലും തരത്തിൽ തെറ്റ് പറ്റിയോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും മലപ്പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ പി.വി. അൻവറിന് താൻ മറുപടി നൽകേണ്ടതില്ല. നിലമ്പൂരിലെ പാർട്ടി പ്രവർത്തകർമറുപടി പറഞ്ഞോളും. പാർട്ടി പുനഃസംഘടന വൈകുന്നതായുള്ള വാർത്തകൾ ശരിയല്ല. കഴിഞ്ഞ കാലങ്ങളിൽ ഇതിലും വൈകിയും തീരുമാനമായിട്ടുണ്ട്. കോൺഗ്രസിന് അതിന്റേതായ സംഘടനാ സംവിധാനം വഴി മാത്രമേ പുനഃസംഘടന നടത്താനാവൂ. അതിൽ വേഗത കാട്ടിയിട്ട് കാര്യമില്ല. നിലവിൽ ഹൈക്കമാൻഡാണ് വിഷയത്തിൽ തീരുമാനമെടുക്കേണ്ടത്. സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുമെന്ന തരത്തിലുള്ള മാദ്ധ്യമവാർത്തകൾ ശരിയല്ല. പാർട്ടി വിടാത്ത ആൾ വിട്ടുപോകുമെന്ന തരത്തിൽ വാർത്താ തലക്കെട്ടുകൾ നൽകുന്നത് ഉചിതമാണോയെന്ന് മാദ്ധ്യമങ്ങൾ ആലോചിക്കണമെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി.
പി.വി. അൻവറിനെ വേട്ടയാടുന്നു: എ.വിജയരാഘവൻ
മലപ്പുറം : പി.വി. അൻവർ വിദേശത്ത് പോയത് വിവാദമാക്കേണ്ടതില്ലെന്നും മാദ്ധ്യമങ്ങളും പ്രതിപക്ഷവും അദ്ദേഹത്തെ വേട്ടയാടുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ.വിജയരാഘവൻ പറഞ്ഞു. മലപ്പുറത്ത് സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിനെത്തിയപ്പോൾ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിൽ ഹാജരാകാൻ കഴിയാത്തത് നിയമസഭ ചട്ടങ്ങൾക്കനുസരിച്ചുള്ള കാര്യമാണ്. ആ ചട്ടങ്ങൾ പി.വി. അൻവർ പാലിച്ചിട്ടുണ്ട്. പാർട്ടി പാർട്ടിയുടേതായ രീതിയിലാണ് പ്രവർത്തിക്കുക. കരാറുകാരുമായി ബന്ധപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന്റെ നിയമസഭയിലെ പരാമർശം സദുദ്ദേശ്യപരമാണ്. അത് വിശദീകരിക്കുകയും ചെയ്തു. പറഞ്ഞതിൽ നിന്നും വാക്കുകൾ അടർത്തിയെടുത്ത് മാദ്ധ്യമങ്ങൾ വാർത്ത ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |