തിരുവനന്തപുരം: 'തിരഞ്ഞെടുപ്പിന് എത്ര ചെലവായി'?- നിയമസഭാ സ്പീക്കർ എം.ബി.രാജേഷ് ലോക്‌സഭാംഗമായി നടത്തിയ കന്നിപ്രസംഗത്തിന് ശേഷം അദ്ദേഹത്തെ പരിചയപ്പെടാനെത്തിയ ഉത്തരേന്ത്യക്കാരനായ എം.പിയുടേതാണ് ചോദ്യം.
'കാര്യമായൊന്നും ചെലവായില്ല'- രാജേഷിന്റെ മറുപടി. ഉത്തരേന്ത്യൻ എം.പിക്ക് അമ്പരപ്പ്. 'എനിക്ക് 30 കോടി ചെലവായി'- അദ്ദേഹം പറഞ്ഞു. എവിടെന്ന് ഇത്രയും കാശുണ്ടാക്കിയെന്ന് രാജേഷ് അമ്പരപ്പ് മാറാതെ ചോദിച്ചു.'ഞാൻ 6000 കോടി വിറ്റുവരവുള്ള സാധാരണ ബിസിനസുകാരനാണ് '- ഉത്തരേന്ത്യക്കാരന്റെ മറുപടി. പിന്നീട് രാജേഷിന് കൂടുതലും പരിചയപ്പെടാനായത് അതേ മോഡലിലുള്ള എം.പിമാരെയാണ്.
പാർലമെന്റിൽ കേരളത്തിൽ നിന്നുള്ളവർ മാത്രമായിരുന്നു ഒരു വിറ്റുവരവിന്റെ കണക്കും പറയാനില്ലാത്ത സാധാരണക്കാരായ എം.പിമാരെന്ന് സ്പീക്കർ രാജേഷ്. കേരളത്തിൽ നിന്നുള്ള എം.പിമാർ ബി.പി.എൽ എം.പിമാരെന്നും മറ്റുള്ളവർ ഐ.പി.എൽ എം.പിമാരെന്നും അറിയപ്പെട്ട് തുടങ്ങിയത് അങ്ങനെയാണ്..സ്റ്റേറ്റ് ഫോർമർ എം.എൽ.എ ഫോറം സംഘടിപ്പിച്ച മുൻ സാമാജിക സമ്മേളനം നിയമസഭാമന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ഉദ്ഘാടനം ചെയ്യവേ പാർലമെന്റനുഭവം സ്പീക്കർ ഓർമ്മിപ്പിച്ചത് സദസ്സിനെ ചിരിപ്പിച്ചു.
ജനങ്ങൾക്കിടയിൽ നിന്നുയർന്നു വന്നിട്ടുള്ള കേരളത്തിലെ എം.എൽ.എമാരാരും വില്പനച്ചരക്കുകളല്ലെന്ന് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണെന്ന് ഇപ്പോഴത്തെ മഹാരാഷ്ട്ര നാടകം സൂചിപ്പിച്ച് സ്പീക്കർ പറഞ്ഞു. ഇന്ത്യയ്ക്കാകെ മാതൃകയായ നിയമനിർമാണങ്ങൾ നടത്തിയ സഭയാണിത്. നമ്മുടെ സഭയുടെ മഹത്തായ പാരമ്പര്യം മുൻ എം.എൽ.എമാർ ഒത്തുചേർന്ന് സൃഷ്ടിച്ചതാണ്. കൊവിഡ് കാലത്തും കഴിഞ്ഞവർഷം ഇന്ത്യയിലേറ്റവുമധികം സമ്മേളിച്ച നിയമസഭ കേരളത്തിലേതാണ്. 64 ദിവസം സമ്മേളിച്ചു. പാർലമെന്റ് പോലും 48 ദിവസമാണ് ചേർന്നത്. നിയമ നിർമാണത്തിനായി കഴിഞ്ഞവർഷം 24 ദിവസം സമ്മേളിച്ചു. നമ്മുടെ എം.എൽ.എമാരുടെ ഇടപെടൽ നിയമനിർമാണ ചർച്ചകളുടെ ഗുണനിലവാരമുയർത്തിയെന്നും സ്പീക്കർ പറഞ്ഞു.
ജനാധിപത്യത്തിൽ വാഴുന്നത് പുരുഷാധിപത്യം: ഭാർഗവി തങ്കപ്പൻ
മുൻ നിയമസഭാ സാമാജികരുടെ സമ്മേളന വേദിയിൽ പുരുഷമേധാവിത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ ഡെപ്യൂട്ടി സ്പീക്കർ ഭാർഗവി തങ്കപ്പൻ. ജനാധിപത്യത്തിൽ പുരുഷാധിപത്യമാണ് വാഴുന്നതെന്നും ഇവിടെ വേദിയിൽ സ്ത്രീയായി താൻ മാത്രം ഇരിക്കേണ്ടി വന്നത് ഇതിനുദാഹരണമാണെന്നും അവർ പറഞ്ഞു. ജനാധിപത്യം ഫലപ്രദമായിരുന്നുവെങ്കിൽ നിയമസഭയിൽ 70 ശതമാനം സ്ത്രീകൾ കാണുമായിരുന്നു. കേരള നിയമസഭ വനിതാ സംവരണബിൽ പാസാക്കിയെങ്കിലും കേന്ദ്രം പുല്ലുവില കല്പിച്ചില്ലെന്നും ഭാർഗവി തങ്കപ്പൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |