പന്തളം: വിപണിയിൽ ഒന്നരക്കോടി വിലവരുന്ന നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവതി ഉൾപ്പെടെ അഞ്ചുപേരെ പന്തളത്തെ ലോഡ്ജിൽ നിന്ന് പൊലീസ് പിടികൂടി. അടൂർ പറക്കോട് ഗോകുലം വീട്ടിൽ രാഹുൽ.ആർ (29), കൊല്ലം കുന്നിക്കോട് അസ്മിന മനസിൽ ഷാഹിന (23), അടൂർ പള്ളിക്കൽ പെരിങ്ങനാട് ജലജവിലാസം വീട്ടിൽ ആര്യൻ.പി (21), പന്തളം കുടശനാട് പ്രസന്നഭവനം വീട്ടിൽ വിധു കൃഷ്ണൻ (20), കൊടുമൺ കൊച്ചുതണ്ടിൽ സജിൻ (20) എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിൽ വ്യാപകമായി ഇവരുടെ സംഘം എം.ഡി.എം.എ വിപണനം നടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ജില്ലാ പൊലീസ് ഡാൻസാഫ് സംഘം ഇവരുടെ നീക്കങ്ങൾ മൂന്ന് മാസത്തോളമായി നിരീക്ഷിച്ചുവരികയായിരുന്നു. പന്തളം മണികണ്ഠൻ ആൽത്തറയ്ക്ക് സമീപമുള്ള ലോഡ്ജിൽ ഇവർ മുറിയെടുത്തതറിഞ്ഞ് ഇന്നലെ ഉച്ചയ്ക്ക് ശേഷം ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് നടത്തിയ റെയ്ഡിലാണ് 154 ഗ്രാം മയക്കുമരുന്നുമായി പിടിയിലായത്.
പ്രതികളിൽ നിന്ന് 9 മൊബൈൽ ഫോണുകളും രണ്ട് ആഡംബര കാറുകളും ഒരു ബൈക്കും പെൻ ഡ്രൈവുകളും ഗർഭനിരോധന ഉറകളും കഞ്ചാവും കുരുമുളക് സ്പ്രേയും പിടിച്ചെടുത്തു.
ജില്ലാ നർകോട്ടിക് സെൽ ഡിവൈ.എസ്.പിയും ഡാൻസാഫ് ജില്ലാ നോഡൽ ഓഫീസറുമായ കെ.എ വിദ്യാധരന്റെ നേതൃത്വത്തിൽ അടൂർ ഡിവൈ.എസ്.പി ആർ. ബിനു, ഡാൻസാഫ് സംഘത്തിലെ അംഗങ്ങളായ എസ് .ഐ അജി സാമുവൽ, എ.എസ്.ഐ അജികുമാർ, സി.പി.ഒമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, സുജിത്, വനിതാ പൊലീസ് ഇൻസ്പെക്ടർ ലീലാമ്മ, പന്തളം എസ്.ഐമാരായ ശ്രീജിത്ത്, നജീബ്, സി .പി.ഒമാരായ അൻവർഷാ, രാജേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |