മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ ഔദ്യോഗിക വസതിയിൽ കാലിടറി വീണതായി റിപ്പോർട്ട്. ക്യാൻസർ രോഗബാധ കാരണം വീഴ്തയിൽ പുടിൻ മലമൂത്രവിസർജനം നടത്തിയതായാണ് റഷ്യൻ ടെലഗ്രാം ചാനലുകളെ ഉദ്ധരിച്ച് വാർത്താ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എഴുപതുകാരനായ പുടിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. അതിനിടയിലാണ് ആമാശയത്തിനെയും കുടലിനെയും ബാധിക്കുന്ന രോഗം മൂലം അദ്ദേഹത്തിന് ദുരവസ്ഥയുണ്ടായതായ പുതിയ വാർത്ത പുറത്ത് വന്നത്.
കഴിഞ്ഞ മാസം ക്യൂബൻ നയതന്ത്ര പ്രതിനിധിയുമായുള്ള പുടിന്റെ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ അദ്ദേഹത്തിന്റെ രോഗാവസ്ഥ ചൂണ്ടിക്കാട്ടാനായി ആഗോള മാദ്ധ്യമങ്ങൾ ഉപയോഗിച്ചിരുന്നു. കൂടിക്കാഴ്തയിൽ പങ്കെടുത്ത പുടിന്റെ കൈകൾക്ക് അർബുദ ബാധ മൂലം പർപ്പിൾ നിറമാണുള്ളതെന്നും സദാസമയം വിറകൊള്ളുകയാണെന്നുമുള്ള വാർത്തകൾ തുടർന്ന് പ്രചരിച്ചു.ഇത് വരെ രോഗകാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം നടന്നിട്ടില്ലെങ്കിലും പുടിൻ ഗുരുതര രോഗത്തിന് അടിമപ്പെട്ടതിനാലാണ് യുക്രെയിൻ യുദ്ധസാഹചര്യം പോലും രൂപപ്പെട്ടതെന്ന അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.
അതേ സമയം കിഴക്കൻ യുക്രെയിനിലെ ഡോൺബാസ് മേഖലയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ സന്ദർശനം നടത്തുമെന്ന് ക്രെംലിൻ വക്താവ് ഡിമിട്രി പെസ്കൊവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സന്ദർശനം എപ്പോഴാണെന്ന് വ്യക്തമാക്കിയിട്ടില്ല. റഷ്യയോട് കൂട്ടിച്ചേർത്തെന്ന് പുട്ടിൻ പ്രഖ്യാപിച്ച കിഴക്കൻ യുക്രെയിനിലേക്കുള്ള അദ്ദേഹത്തിന്റെ സന്ദർശനം യുക്രെയിനെയും പാശ്ചാത്യ രാജ്യങ്ങളെയും പ്രകോപിപ്പിക്കും. അതേസമയം, ഇതുവരെ 90,600 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രെയിൻ സൈന്യം അവകാശപ്പെട്ടു.