മൂവാറ്റുപുഴ: ജോലികഴിഞ്ഞ് മടങ്ങുകയായിരുന്ന 25കാരിയെ ആക്രമിച്ച് അപമാനിക്കാൻ ശ്രമിച്ച കേസിൽ അഞ്ചുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. ഈസ്റ്റ് മാറാടി പള്ളിക്കവല തട്ടാർ കുന്നേൽ അജിത് (19), മീങ്കുന്നം പാറത്താഴത്ത് വീട്ടിൽ അദ്വൈത് (20), പഞ്ചായത്തുപടി ചാവാട്ട് വീട്ടിൽ ടോമി ഷാജി (19 ), ചാരപ്പുറത്ത് പുത്തൻപുരയിൽ അർജുൻ സനിൽ (20), മങ്ങമ്പ്ര തെങ്ങനാൽ അശ്വിൻ രഘു (20) എന്നിവരെയാണ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
തിങ്കളാഴ്ച രാത്രി പത്തോടെ മൂവാറ്റുപുഴ - പിറവം റോഡിൽ പൊലീസ് ക്വാർട്ടേഴ്‌സിന് സമീപമാണ് സംഭവം. ആയുർവേദ ക്ലിനിക്കിൽനിന്ന് തൊടുപുഴയ്ക്ക് പോകുന്നതിനായി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലേക്ക് നടന്നുപോകുന്നതിനിടെ ബൈക്കിലെത്തിയ യുവാക്കൾ യുവതിയെ തടഞ്ഞുനിറുത്തി അസഭ്യംപറഞ്ഞ് ആക്രമിക്കാൻ ഒരുങ്ങി. ഇതിനിടെ ഇവരിൽനിന്ന് കുതറിഓടിയ യുവതി പിറവം റോഡിലൂടെ പോകുകയായിരുന്നു ടോറസ് ലോറി കൈകാണിച്ച് നിറുത്തി അതിൽക്കയറി രക്ഷപ്പെട്ടു. ഇവരെ ബൈക്ക് സംഘം പിന്നാലെ പിന്തുടർന്നു. ഈ സമയം യുവതി പൊലീസിനെ ഫോണിലൂടെ വിവരം അറിയിച്ചു. ഇതോടെ പൊലീസ് ടോറസിന് പുറകിലെത്തി. കിലോമീറ്ററോളമുള്ള സഞ്ചാരത്തിനിടെ അക്രമികൾ രക്ഷപ്പെട്ടു. മൂവാറ്റുപുഴ പൊലീസ് പിറവം പൊലീസ് സ്‌റ്റേഷനിലേക്ക് വിവരം കൈമാറി. തുടർന്ന് പോസ്റ്റ് ഓഫീസ് ജംഗഷന് സമീപത്തുവച്ച് പിറവം പൊലീസ് ടോറസ് ലോറി കണ്ടെത്തി. മൂവാറ്റുപുഴ പൊലീസുമെത്തി യുവതിയെ രക്ഷപ്പെടുത്തി. അന്യസംസ്ഥാനക്കാരനായിരുന്ന ടോറസ് ഡ്രൈവർ യുവതിയെ തട്ടിക്കൊണ്ടുപോയെന്നാണ് പൊലീസ് ആദ്യം കരുതിയിരുന്നത്. പിന്നീടാണ് യുവതി സംഭവം വിവരിച്ചതും ബൈക്കുകളുടെ നമ്പറുകൾ കൈമാറിയതും. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. എല്ലാവരെയും റിമാൻഡ് ചെയ്തു.
എസ്.ഐമാരായ സി.ആർ. രഞ്ജുമോൾ, എസ്. ശ്രീനാഥ്, എം.എം. ഉബൈസ്, എം.വി. ദിലീപ്കുമാർ, സീനിയർ സി.പി.ഒമാരായ എം.പി. രതീഷ്, ബോബി എബ്രാഹം, രഞ്ജിത് രാജൻ, ബിനിൽ എൽദോസ്, കെ.പി. നിസാർ, എം.ജി. ഷീജ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |