
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രം ഇന്ന് സമർപ്പിക്കാൻ ഇഡി. 50 പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. 12,000 പേജുള്ള കുറ്റപത്രം ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേക കോടതിയിലായിരിക്കും സമർപ്പിക്കുക.
സ്വകാര്യ പണമിടപാടുകാരൻ പി. സതീഷ് കുമാറാണ് മുഖ്യപ്രതി. 90 കോടിയുടെ കള്ളപ്പണ ഇടപാട് കണ്ടെത്തിയതായി ഇഡിയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള പൊലീസിൽ രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 87.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു.
സതീഷ് കുമാറിന് പുറമെ ഇടനിലക്കാരൻ പി പി കിരൺ, വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം പി ആർ അരവിന്ദാക്ഷൻ, കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സി കെ ജിൽസ് എന്നിവരെയും കുറ്റപത്രത്തിൽ പ്രതി ചേർത്തിട്ടുണ്ട്. ബാങ്ക് ഭരണസമിതിയുടെയും രാഷ്‌ട്രീയ നേതൃത്വത്തിന്റെയും അറിവോടെ 180 കോടിയോളം രൂപയുടെ കള്ളപ്പണ ഇടപാട് നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
അതേസമയം, കരുവന്നൂർ സഹകരണബാങ്കിൽ നിന്ന് നിക്ഷേപകർക്ക് ഇന്ന് മുതൽ നിക്ഷേപങ്ങൾ തിരികെ നൽകുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു. അമ്പതിനായിരം രൂപയ്ക്ക് മുകളിൽ ഒരു ലക്ഷം വരെയുള്ള കാലാവധി കഴിഞ്ഞ നിക്ഷേപങ്ങൾ ഇന്ന് മുതൽ പിൻവലിക്കാം. ഈ മാസം 11 മുതൽ അമ്പതിനായിരം രൂപ വരെയുള്ള കാലാവധി പൂർത്തികരീച്ച സ്ഥിര നിക്ഷേപങ്ങളും പിൻവലിക്കാം. 20 മുതൽ ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിൽ നിന്നും സേവിംഗ്സ് നിക്ഷേപകർക്കും അമ്പതിനായിരം വരെ പിൻവലിക്കാമെന്നും കമ്മിറ്റി അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |