
കൊല്ലം: പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ വീട്ടമ്മ പേവിഷ ബാധയേറ്റ് മരിച്ചു. ആര്യങ്കാവ് കരയാളർമെത്ത് ഗിരിജൻ നഗറിൽ കുഞ്ഞമ്മ (54) ആണ് മരിച്ചത്. രണ്ടുമാസം മുൻപാണ് സ്ത്രീയെ പുലി ആക്രമിച്ചത്. രാത്രി വളർത്തുനായയെ പിടിക്കാൻ പുലി പിന്തുടർന്നപ്പോൾ രക്ഷയ്ക്കായി നായ വീട്ടമ്മയുടെ അരികിലേക്ക് ഓടിയെത്തി. നായയെ പിടിക്കാനുള്ള ശ്രമത്തിനിടെ പുലിയുടെ നഖങ്ങൾ കൊണ്ട് കുഞ്ഞമ്മയ്ക്ക് നിസാരമായി പരിക്കേറ്റിരുന്നു. പുലിയുടെ ആക്രമണത്തിലാണോ വളർത്തുനായയിൽ നിന്നാണോ പേവിഷ ബാധയേറ്റതെന്ന കാര്യത്തിൽ വ്യക്തതയില്ല.
പരിക്കേറ്റിട്ടും കുഞ്ഞമ്മ ചികിത്സ തേടുകയോ വാക്സീനേഷൻ എടുക്കുകയോ ചെയ്തിരുന്നില്ല. ഈ മാസം രണ്ടിനാണ് പനിയും വിറയലും അനുഭവപ്പെട്ടത്. തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. താലൂക്ക് ആശുപത്രിയിൽ നിന്ന് ഇവരെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തെങ്കിലും വീട്ടമ്മ ആശുപത്രിയിൽ പോകാതെ വീട്ടിലേക്ക് മടങ്ങി.
തുടർന്ന് താലൂക്ക് ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിച്ചു. ഇതോടെ തെന്മല പൊലീസ് ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷ വഴിയിൽ തടഞ്ഞ് ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പേവിഷബാധയെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച മെഡിക്കൽ കോളേജിന്റെ അറിയിപ്പ് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ മുഖേനെ പുനലൂർ താലൂക്ക് ആശുപത്രി അധികൃതർക്ക് കെെമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |