
തിരുവനന്തപുരം: മലിനജലത്തിലൂടെ പകരുന്ന ഷിഗെല്ല രോഗം തിരുവനന്തപുരത്തും കൊല്ലത്തും റിപ്പോർട്ട് ചെയ്തു. കോഴിക്കോടും വയനാടും രോഗം കണ്ടെത്തിയതിനു പിന്നാലെയാണിത്. ഒരാഴ്ചക്കിടെ
തിരുവനന്തപുരത്ത് ആറു പേർക്കും കൊല്ലത്ത് രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചു. കുട്ടികളും മുതിർന്നവരും ഇക്കൂട്ടത്തിലുണ്ട്. തിരുവനന്തപുരത്ത് മൂന്നു കുട്ടികൾ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. മറ്റുള്ളവർ രോഗമുക്തരായി. തോന്നയ്ക്കൽ, വേളി, ചാക്ക എന്നിവിടങ്ങളിലുള്ള കുട്ടികളാണ് സ്വകാര്യ ആശുപത്രികളിലും മെഡിക്കൽ കോളേജിലുമായി ചികിത്സയിലുള്ളത്. എല്ലാവരുടെയും നില തൃപ്തികരമാണെന്ന് ആരോഗ്യപ്രവർത്തകർ അറിയിച്ചു. പള്ളിക്കൽ, അണ്ടൂർക്കോണം,നെയ്യാറ്റിൻകര സ്വദേശികളാണ് രോഗമുക്തരായത്. കൊല്ലത്ത് പരവൂർ, പാലത്തറ മേഖലകളിലെ രണ്ടു വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. കോഴിക്കോട് മൂന്നും വയനാട്ടിൽ ഒൻപത് പേരും ചികിത്സയിലാണ്. ഈ മാസം മാത്രം സംസ്ഥാനത്ത് 38 പേർക്ക് രോഗം സ്ഥിരീകരിച്ചു. കോഴിക്കോട് തലക്കുളത്തൂർ സ്വദേശിയായ നാലുവയസുകാരി രോഗബാധയെത്തുടർന്ന് മരിക്കുകയും ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |