
ആലപ്പുഴ: നഗരത്തിലെ ജില്ലാക്കോടതി വാർഡിൽ മാസങ്ങളോളം നീണ്ട പരിശ്രമത്തിനൊടുവിൽ കഴിഞ്ഞ ജൂലായിൽ കൈയ്യേറ്റം ഒഴിപ്പിച്ച് പുനഃസ്ഥാപിച്ച നീർച്ചാൽ വീണ്ടും കൈയ്യേറിയതായി പരാതി. മുമ്പ് കിടങ്ങാംപറമ്പ് വാർഡെന്ന് അറിയപ്പെട്ടിരുന്ന പ്രദേശത്ത് ആൽഫ കോളേജിന്റെ പടിഞ്ഞാറോട്ടും(കുമാരനാശാൻ ബിൽഡിംഗിന്റെ) കയർ മെഷീൻ ടൂൾസ് കമ്പനിയുടെ വടക്കുമുള്ള മേഖലകളാണ് വീണ്ടും വെള്ളപ്പൊക്ക ഭീഷണി നേരിടുന്നത്.
കൈയ്യേറ്റം ഒഴിപ്പിച്ചശേഷം നീർച്ചാൽ സംരക്ഷിക്കുന്നതിനുള്ള നടപടികൾ നഗരസഭ സ്വീകരിക്കാതിരുന്നതാണ് വീണ്ടും കൈയ്യേറ്റത്തിന് കാരണമായത്. മുമ്പ് കൈയ്യേറിയവർ തന്നെയാണ് നീർച്ചാൽ പൂഴിയും പ്ളാസ്റ്റിക്കും മാലിന്യങ്ങളും ഇട്ട് വീണ്ടും വീണ്ടും നികത്തിയതെന്നാണ് പരാതി. കൈയ്യേറ്റം പ്രദേശത്തെ ജനവാസത്തിനും കൃഷിയ്ക്കും ഭീഷണിയായ സാഹചര്യത്തിൽ നാട്ടുകാർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെത്തുടർന്ന് നഗരസഭ 1,34 ലക്ഷം രൂപ ചെലവഴിച്ച് കൈയ്യേറ്റം ഒഴിപ്പിക്കുകയും നീർച്ചാൽ പുനഃസ്ഥാപിച്ചിരുന്നു. എന്നാൽ നീർച്ചാൽ യഥാർത്ഥ വീതിയിലും ആഴത്തിലും പുനഃസ്ഥാപിച്ചിട്ടില്ലെന്നും കൈയേറി നിർമിച്ച ഗോഡൗൺ ഇതുവരെ പൊളിച്ചുനീക്കിയിട്ടില്ലെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
35 ഓളം വീടുകൾ വീണ്ടും
വെള്ളപ്പൊക്ക ഭീഷണയിൽ
കൈയ്യേറ്റക്കാരിലൊരാൾ മതിലുകെട്ടാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകി ശ്രമം തടഞ്ഞു. കാലവർഷാരംഭത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ അധികാരികൾ ഇടപെട്ടില്ലെങ്കിൽ പ്രദേശത്തെ 35 ഓളം വീടുകൾ വീണ്ടും വെള്ളപ്പൊക്ക ദുരിതത്തിലാകുമെന്നാണ് ആശങ്ക. നാട്ടുകാരുടെ പരാതിയിൽ ജില്ലാക്കോടതി, ചാത്തനാട് വാർഡ് കൗൺസിലർമാരായ ഷേർലി ആന്റണി, സിനി ബിനോയ്, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ നൗഫൽ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മഴ കനക്കും മുൻപ് ജലജന്യ രോഗങ്ങൾ തടയാൻ കൈയ്യേറ്റം ഒഴിപ്പിച്ച് നീർച്ചാലിൽ വെള്ളം സുഗമമായി ഒഴുകി പോകാൻ അവസരം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |