ഹരിപ്പാട്: ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ, കുടിവെള്ള വിതരണം പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ വാട്ടർ അതോറിട്ടി. കുടിവെള്ളത്തിന്റെ ഗുണനിലവാരം ദിവസവും പരിശോധിക്കാനായി കായംകുളം ഡിവിഷനിലെ സാങ്കേതിക ജീവനക്കാരെ ഉൾപ്പെടുത്തി പ്രത്യേക മോണിറ്ററിംഗ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
രണ്ട് ജീവനക്കാർ അടങ്ങുന്ന സംഘം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് ജലഗുണനിലവാരം പരിശോധിക്കുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ജലം അണുവിമുക്തമാക്കുന്നതിനായി ക്ലോറിനേഷനും സൂപ്പർ ക്ലോറിനേഷനും ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
ടാങ്കുകൾ വീണ്ടും വൃത്തിയാക്കും
പഞ്ചായത്തിലെ ജലസംഭരണികൾ സാധാരണ മൂന്ന് മാസത്തിലൊരിക്കലാണ് വൃത്തിയാക്കുന്നതാണ്. മേയ് 8ന് ടാങ്കുകൾ വൃത്തിയാക്കിയിരുന്നെങ്കിലും രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 16നകം പഞ്ചായത്തിലെ മുഴുവൻ ടാങ്കുകളും വീണ്ടും വൃത്തിയാക്കും.
ബൂസ്റ്റർ പമ്പ് ഹൗസുകൾ: മല്ലിക്കാട്ടുകടവ്, പെരുമ്പള്ളി എന്നിവിടങ്ങളിലെ ബൂസ്റ്റർ പമ്പ് ഹൗസുകളുടെ ഭൂതല സംഭരണികളും യാർഡുകളും വൃത്തിയാക്കി. ഇവിടെ തുടർച്ചയായി ബ്ലീച്ചിംഗ് പൗഡർ സൊല്യൂഷൻ നൽകാനുള്ള സംവിധാനവും ഒരുക്കി
ഡോസിംഗ് യൂണിറ്റുകൾ: കുഴൽക്കിണർ അധിഷ്ഠിത പമ്പ് ഹൗസുകളിൽ 10 ബ്ലീച്ചിംഗ് പൗഡർ സൊല്യൂഷൻ ഡോസിംഗ് യൂണിറ്റുകൾ പ്രവർത്തനസജ്ജമാക്കി. ശേഷിക്കുന്ന 6 പമ്പ് ഹൗസുകളിൽ കൂടി സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ മൊബൈൽ അണുനശീകരണ സംവിധാനം പ്രവർത്തനസജ്ജം
പൈപ്പ് ലൈനുകളിലെ ചോർച്ചകൾ ശ്രദ്ധയിൽപ്പെടുന്ന പക്ഷം അടിയന്തിരമായി പരിഹരിക്കാൻ പ്രത്യേക നിർദ്ദേശം നൽകി.
കുടിവെള്ള പൈപ്പ് ലൈനുകളിലെ ചോർച്ച ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് കായംകുളം സെക്ഷൻ ഓഫീസ്: 8547638529, 0479-2442409 എന്നീ നമ്പറുകളിൽ വിവരമറിയിക്കാമെന്ന് കായംകുളം വാട്ടർ അതോറിറ്റി പി.എച്ച്. ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |