
തുറവൂർ: ദേശീയപാത വികസനം യാത്രാസൗകര്യം മെച്ചപ്പെടുത്തിയെങ്കിലും, നൂറുകണക്കിന് ഓട്ടോറിക്ഷ തൊഴിലാളികൾ വഴിമുട്ടിയ അവസ്ഥയിലാണ്. ഉയരപ്പാത യാഥാർത്ഥ്യമായതോടെ വർഷങ്ങളായുള്ള നിരവധി ഓട്ടോ സ്റ്റാൻഡുകൾ ഇല്ലാതായി. പകരം സ്റ്റാൻഡുകളോ, പാർക്കിംഗ് സൗകര്യമോ ഒരുക്കാത്തതിനാൽ ഓട്ടോറിക്ഷകൾ എവിടെ നിർത്തണമെന്ന് അറിയാത്ത അവസ്ഥയിലാണ്
തൊഴിലാളികൾ. അരൂർ പള്ളി, അരൂർ അമ്പലം, ചന്തിരൂർ സ്കൂൾ, ചന്തിരൂർ പാലം, കൊച്ചുവെളിക്കവല, എരമല്ലൂർ, ചമ്മനാട്, കോടംതുരുത്ത്, കുത്തിയതോട്, പാട്ടുകുളങ്ങര, എൻ.സി.സി കവല, പൊന്നാംവെളി, തുറവൂർ തുടങ്ങി ദേശീയപാതയോരത്തെ മിക്ക സ്ഥലങ്ങളിലും സമാന സ്ഥിതിയാണ്.യാത്രക്കാരെ കാത്തുനിൽക്കാൻ പോലും സുരക്ഷിതമായ ഒരിടമില്ല.റോഡരികിൽ പാർക്ക് ചെയ്താൽ പൊലീസ് നടപടി നേരിടേണ്ടിവരും.അപകടസാദ്ധ്യതയും വർദ്ധിപ്പിക്കും.
റോഡ് ട്രാൻസ്‌പോർട്ട് ഓഫീസിൽ നിന്ന് സ്റ്റാൻഡ് പെർമിറ്റ് വാങ്ങിയ ശേഷമാണ് ഭൂരിഭാഗം ഓട്ടോകളും സർവീസ് നടത്തുന്നത്.എന്നാൽ,
ദേശീയപാത വികസനത്തോടെ സ്റ്റാൻഡുകൾ ഇല്ലാതായിട്ടും പകരം സംവിധാനം ഒരുക്കിയില്ല.വികസന പദ്ധതി നടപ്പാക്കുന്നതിനിടെ തങ്ങളുടെ അടിസ്ഥാനപ്രശ്നം പരിഗണിച്ചില്ലെന്നതാണ് തൊഴിലാളികളുടെ പരാതി. വികസനത്തിന്റെ വേഗപ്പാതയിൽ ഉപജീവനം നഷ്ടപ്പെടില്ലെന്ന പ്രതീക്ഷയിലാണ് നൂറുകണക്കിന് തൊഴിലാളികൾ ഓരോ ദിവസവും യാത്രക്കാരെ കാത്തുനിൽക്കുന്നത്.
യാത്രക്കാർക്കും ദുരിതം
# ഓട്ടോ സ്റ്റാൻഡും പാർക്കിംഗ് സൗകര്യവുമില്ലാത്തത് യാത്രക്കാർക്കും ദുരിതമാകുന്നുണ്ട്. അത്യാവശ്യത്തിന് പോലും ഓട്ടോ കിട്ടാത്ത അവസ്ഥയുണ്ട്
# ഉയരം കൂടിയ മീഡിയനുകൾ കാരണം റോഡ് മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർക്ക് ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുന്നുണ്ട്
# മറുവശത്ത് ഓട്ടോ ഉണ്ടായാലും യാത്രക്കാർക്ക് സുരക്ഷിതമായി എത്താൻ കഴിയാത്ത സാഹചര്യം പല സ്ഥലങ്ങളിലുമുണ്ട്
അരൂർ, എഴുപുന്ന, പട്ടണക്കാട്, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ ഗ്രാമപഞ്ചായത്തുകൾ മുൻകൈയെടുത്ത് ദേശീയപാത അതോറിട്ടി, ട്രേഡ് യൂണിയൻ പ്രതിനിധികൾ എന്നിവരുടെ സഹകരണത്തോടെ പുതിയ സ്റ്റാൻഡുകളും പാർക്കിംഗ് കേന്ദ്രങ്ങളും കണ്ടെത്തണം
- ഓട്ടോറിക്ഷ തൊഴിലാളികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |