മലപ്പുറം: ഓണം അടുത്തതോടെ ജില്ലയിലേക്ക് വ്യാജമദ്യവും ലഹരി വസ്തുക്കളും എത്താനുളള സാദ്ധ്യത മുന്നിൽക്കണ്ട് പരിശോധന ശക്തമാക്കി എക്‌സൈസ് വകുപ്പ്. ഈ മാസം 130 ലഹരിക്കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 80 അബ്കാരി, 50 എൻ.ഡി.പി.എസ് കേസുകൾ ഉൾപ്പെടുന്നു. അബ്കാരി കേസുകളിൽ 71 അറസ്റ്റ് രേഖപ്പെടുത്തി. മൊത്തം 11 വാഹനങ്ങളും 10,150 രൂപ തൊണ്ടിമുതലായും പിടിച്ചെടുത്തു. എൻ.ഡി.പി.എസ് കേസുകളിൽ 48 പേരെ അറസ്റ്റ് ചെയ്തു. 13,100 രൂപയാണ് തൊണ്ടിമുതലായി പിടിച്ചെടുത്തത്. 283 കോട്ട്പ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 56,600 രൂപ പിഴയും ഈടാക്കി.
ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് 316 പരിശോധനകളാണ് നടന്നത്. 123 ലേബർ ക്യാമ്പുകളിൽ പരിശോധന നടത്തി. റെയിൽവേ സ്‌റ്റേഷൻ കേന്ദ്രീകരിച്ച് 98, സ്‌കൂൾ കേന്ദ്രീകരിച്ച് 412 പരിശോധനകളും നടന്നു. നാല് മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.
കർശന പരിശോധന
എക്‌സൈസ് ഇൻസ്‌പെക്ടർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ ആന്റിനാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ്, ഹൈവേ പെട്രോളിംഗ്, ജില്ലാ ഇന്റലിജൻസ് വിഭാഗം, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ യൂണിറ്റ് എന്നിവർ ചേർന്നാണ് പരിശോധന നടത്തുന്നത്.
നഗരത്തിന്റെ വിവിധ ഇടങ്ങൾ, അടച്ച് പൂട്ടിയ സ്ഥാപനങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, റിസോർട്ടുകൾ, ആളൊഴിഞ്ഞ പറമ്പുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷൻ, സ്‌കൂൾ പരിസരങ്ങൾ എന്നിവിടങ്ങളിൽ ലഹരി വസ്തുക്കൾ എത്താൻ സാദ്ധ്യതയുള്ളതിനാൽ ഇവിടങ്ങളിലെല്ലാം പരിശോധന കർശനമാക്കിയിട്ടുണ്ട്.
പൊലീസ്, ആർ.ടി.ഒ, റെയിൽവേ, കോസ്റ്റൽ പൊലീസ് എന്നിവരുമായി സഹകരിച്ചുള്ള പരിശോധനകളും സജീവമാണ്.
ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട കേസുകളിൽ മുൻകാലങ്ങളിൽ പിടിയിലായവരെ നിരീക്ഷിച്ച് വരുന്നതിനൊപ്പം ഇവ വിൽപ്പന നടത്താനിടയുള്ള പ്രദേശങ്ങളിൽ വ്യാപക പരിശോധനയും നടത്തുന്നുണ്ട്.
അബ്കാരി കേസുകൾ (ലിറ്ററിൽ)
ചാരായം - 3
ഇന്ത്യൻ നിർമ്മിത വിദേശ മദ്യം - 333.400
ഇതര സംസ്ഥാന മദ്യം - 17.250
വാഷ് - 426
ബിയർ- 3.250
എൻ.ഡി.പി.എസ് കേസുകൾ (ഗ്രാമിൽ)
കഞ്ചാവ് - 10.592
കഞ്ചാവ് ചെടി - ആറെണ്ണം
മെത്താംഫെറ്റാമൈൻ - 9.396
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |