കാളികാവ്: റബറിന് മോഹവിലയാണെങ്കിലും ബോണസ് ലഭിക്കാതെ പുല്ലങ്കോട് റബർ എസ്റ്റേറ്റ് തൊഴിലാളികൾ. എല്ലാ വർഷവും ഓണത്തിന് മുമ്പ് ലഭിക്കുന്ന ബോണസ് ഇക്കുറി ആറുവട്ടം ചർച്ച ചെയ്തിട്ടും തീരുമാനമായില്ലെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.
കേരളത്തിലെ മറ്റു തോട്ടങ്ങളിൽ ഇതിനകം ഓണത്തിനു മുമ്പ് ബോണസ് ലഭിച്ചിട്ടുണ്ട്. നിലവിൽ അഞ്ചു ശതമാനം മുതൽ ആറ് ശതമാനം വരെ വർദ്ധനയോടെയാണ് മറ്റിടങ്ങളിൽ ബോണസ് നൽകിയിട്ടുള്ളത്.
സമീപകാലത്ത് റബർ ഉത്പന്നങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും മുന്തിയ വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 20 ശതമാനം ബോണസ് അനുവദിക്കണമെന്നാണ് യൂണിയനുകൾ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാൻ മാനേജ്‌മെന്റ് തയ്യാറാകാത്തതാണ് നിലവിലെ പ്രശ്നം.
2024-25 വർഷത്തെ ബോണസാണ് ഇപ്പോൾ തൊഴിലാളികൾക്ക് ലഭിക്കാനുള്ളത്.
2022-23ൽ പതിമൂന്നര ശതമാനം ബോണസ് നൽകിയ കമ്പനി
2023-24ൽ റബർ വിലയിൽ കുറവുണ്ടായിട്ടും 17 ശതമാനം ബോണസ് തൊഴിലാളികൾക്ക് നൽകിയിരുന്നു. ഈ വർഷം 20 ശതമാനം ബോണസിൽ നിന്ന് വിട്ടുവീഴ്ചയില്ലെന്നാണ് തൊഴിലാളികൾ പറയുന്നത്.
റബറിന് കഴിഞ്ഞ വർഷത്തേക്കാൾ ഇക്കുറി അമ്പതു ശതമാനത്തോളം
വില വർദ്ധവുണ്ടായിട്ടുണ്ട്. ഇത് തൊഴിലാളികൾക്ക് അനുകൂല സാഹചര്യമാണ്.വില വർദ്ധനവിന്റെ ആനുപാതിക വർദ്ധനവാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.
ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എസ്.ടി.യു, എ.ഐ.ടി.യു സി, യു.ടി.യു.സി തുടങ്ങിയവയാണ് പുല്ലങ്കോട് എസ്റ്റേറ്റിലെ പ്രബല യൂണിയനുകൾ.
സുരക്ഷാഭീഷണിയേറെ
പ്രകൃതി ദുരന്തങ്ങളുടെയും വന്യമൃഗങ്ങളുടെയും നടുവിൽ കടുത്ത സുരക്ഷാ ഭീഷണി നേരിട്ടാണ് പുല്ലങ്കോട്ടെ തൊഴിലാളികൾ ജോലി ചെയ്യുന്നത്.
വർഷത്തിൽ ഒരിക്കൽ ലഭിക്കുന്ന ബോണസ് തൊഴിലാളികൾക്ക് വലിയ ആശ്വാസമാണ്.
സംസ്ഥാനത്തെ ഇതര തോട്ടങ്ങളെ അപേക്ഷിച്ച് പുല്ലങ്കോട് എസ്റ്റേറ്റിൽ നിശ്ചിത കൂലി കണക്കാക്കിയുള്ള ബോണസ് നൽകുന്നതിനു പകരം ഒരു വർഷത്തെ മുഴുവൻ കൂലിയും കണക്കാക്കിയുള്ള വാർഷിക ബോണസാണ് നൽകുന്നത്.ഇത് തൊഴിലാളികൾക്ക് മറ്റു തോട്ടങ്ങളെ അപേക്ഷിച്ച് മികച്ച നേട്ടമാണെന്നുംനേതാക്കൾപറഞ്ഞു.
ഓണം കഴിഞ്ഞെങ്കിലും ബോണസ് വിഷയത്തിൽ മാനേജ്‌മെന്റിന്റെ നിലപാടിനനുസരിച്ച് പ്രത്യക്ഷ സമരമുറകളിലേക്ക് നീങ്ങും
സംയുക്ത യൂണിയൻ നേതാക്കൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |