ലോകകപ്പിലെ ആദ്യ വിജയം നേടി മെക്സിക്കോ
ദക്ഷിണാഫ്രിക്കയെ 2-0ത്തിന് തോൽപ്പിച്ചു
മെക്സിക്കോ സിറ്റി : ഈ ലോകകപ്പിലെ ആദ്യ വിജയം ആതിഥേയരായ മെക്സിക്കോയ്ക്ക് സ്വന്തം. ഇന്നലെ ആസ്ടെക് സ്റ്റേഡിയത്തിൽ വർണാഭമായ ഉദ്ഘാടനച്ചടങ്ങുകൾക്ക് ശേഷം നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്കാണ് മെക്സിക്കോയുടെ 'ഹരിതകർമ്മ സേന" നിശബ്ദരാക്കിയത്. തോൽവിക്കൊപ്പം രണ്ട് ചുവപ്പുകാർഡുകളുടെ നാണക്കേടും ദക്ഷിണാഫ്രിക്കയ്ക്ക് വഴങ്ങേണ്ടിവന്നു. ഇൻജുറി ടൈമിൽ മെക്സിക്കോയുടെ സെസാറും ചുവപ്പുകാർഡ് കണ്ടതോടെ മൂന്ന് റെഡ്കാർഡുകൾ പിറന്ന ആദ്യ ലോകകപ്പ് ഉദ്ഘാടനമത്സരവുമായി.
ഒൻപതാം മിനിട്ടിൽ മെക്സിക്കോയുടെ ജൂലിയൻ ക്വിനോനസാണ് ഈ ലോകകപ്പിലെ ആദ്യഗോളടിച്ചത്. 67-ാം മിനിട്ടിൽ റൗൾ ജിമനേസ് ആതിഥേയരുടെ രണ്ടാം ഗോളും നേടി. സ്വന്തം ബോക്സിൽ പന്തുവച്ചു കളിച്ച ദക്ഷിണാഫ്രിക്കൻ പ്രതിരോധത്തിന്റെ ശ്രദ്ധക്കുറവിൽ നിന്നാണ് ക്വിനോനസ് പന്ത് തട്ടിയെടുത്ത് വലയിലാക്കിയത്. 49-ാം മിനിട്ടിൽ ബോക്സിന് തൊട്ടുപുറത്തുവച്ച് ഗുട്ടിറേസിനെ ഫൗൾ ചെയ്തതിന് ദക്ഷിണാഫ്രിക്കയുടെ ഫെഫേലോ സിതോൾ ഈ ലോകകപ്പിലെ ആദ്യ ചുവപ്പുകാർഡ് കണ്ട് പുറത്തായി. 82-ാം മിനിട്ടിൽ ദക്ഷിണാഫ്രിക്കയുടെ തെംപ സ്വാനെ വാർ പരിശോധനയിലൂടെ കളിയിലെ രണ്ടാമത്തെ ചുവപ്പുകാർഡും വാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |