SignIn
Kerala Kaumudi Online
Thursday, 11 June 2026 4.58 PM IST

നാലില്‍ നാല്, എല്ലാ കളികളും വിജയിച്ച് ടീം ഇന്ത്യ; ഇനി സൂപ്പര്‍ എട്ടില്‍ കാണാം

READ ENGLISH VERSION
ind-won

അഹമ്മദാബാദ്: ട്വന്റി 20 ലോകകപ്പില്‍ തുടര്‍ച്ചയായി നാലാം വിജയവുമായി ഗ്രൂപ്പ് ഘട്ടം അവസാനിപ്പിച്ച് ഇന്ത്യ. നെതര്‍ലാന്‍ഡ്‌സിനെതിരായ മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടിയപ്പോള്‍ ഡച്ചുകാരുടെ മറുപടി 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 176 എന്ന സ്‌കോറില്‍ അവസാനിച്ചു. ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യ സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയത്. അടുത്ത റൗണ്ടില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, വെസ്റ്റിന്‍ഡീസ് എന്നിവരാണ് ഇന്ത്യയുടെ എതിരാളികള്‍.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഓറഞ്ച് ടീമിന് ഒരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ല. ഓപ്പണര്‍മാരായ മൈക്കള്‍ ലെവിറ്റ് 24(23), മാക്‌സ ഒഡൗഡ് 20(18) എന്നിവര്‍ ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും റണ്‍നിരക്ക് കുറവായിരുന്നു. മൂന്നാമതെത്തിയ ബാസ് ഡി ലീഡ് 33(23), കോളിന്‍ അക്കര്‍മാന്‍ 23(15) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും സ്‌കോറിംഗ് വേഗത കൂട്ടാനുള്ള ശ്രമത്തിനിടെ വിക്കറ്റ് നഷ്ടമായി. ഇന്ത്യന്‍ വംശജനായ ആര്യന്‍ ദത്ത് 0(1) ഗോള്‍ഡന്‍ ഡക്കിന് പുറത്തായി. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്‌വാര്‍ഡ്‌സ് 15(10) റണ്‍സ് നേടി പുറത്തായി.

സാഷ് ലയണ്‍ കാഷറ്റ് 26(16) റണ്‍സ് നേടി പുറത്തായപ്പോള്‍, നോഹ ക്രോസ് 25*(12), ലോഗന്‍ വാന്‍ ബീക്ക് 4*(2) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ബൗളര്‍മാരില്‍ മുന്നിട്ട് നിന്നു. ശിവം ദൂബെ രണ്ട് വിക്കറ്റുകള്‍ കൊയ്തപ്പോള്‍ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പൂജ്യത്തിന് പുറത്തായി. മൂന്ന് പന്തുകള്‍ നേരിട്ട താരം ഡച്ച് സ്പിന്നര്‍ ആര്യന്‍ ദത്തിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. 7പന്തില്‍ 18 റണ്‍സ് നേടിയ ഇഷാന്‍ കിഷനേയും ദത്ത് പുറത്താക്കി. തിലക് വര്‍മ്മ 31(27), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 34(28) എന്നിവര്‍ വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടി. എന്നാല്‍ അഞ്ചാമനായി ക്രീസിലെത്തിയ ശിവം ദൂബെ നേടിയ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.

31 പന്തുകളില്‍ നിന്ന് ആറ് സിക്സറുകളും നാല് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു ദൂബെയുടെ ഇന്നിംഗ്സ്. ഹാര്‍ദിക് പാണ്ഡ്യ 30(21) ഇന്നിംഗ്സിന്റെ അവസാന പന്തില്‍ പുറത്തായപ്പോള്‍ റിങ്കു സിംഗ് 6*(3) പുറത്താകാതെ നിന്നു.ഡച്ച് നിരയില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ ലോഗന്‍ വാന്‍ ബീക്ക് നാല് ഓവറില്‍ നിന്ന് പക്ഷേ 56 റണ്‍സ് വഴങ്ങി. ആര്യന്‍ ദത്ത് നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ കൈല്‍ ക്ലീനിന് ഒരു വിക്കറ്റ് ലഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, INDIA, NETHERLANDS, T20 WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360