
വൈപ്പിൻ: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ നാല് ഗ്രാം എം.ഡി.എം.എയും 850 ഗ്രാമോളം ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. ഓച്ചന്തുരുത്ത് മേത്താശ്ശേരി വീട്ടിൽ ജിഷ്ണു പ്രിയനെയാണ് (28) എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും ഞാറയ്ക്കൽ പൊലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ആന്ധ്രയിൽനിന്ന് നേരിട്ട് പോയി വാങ്ങിയതാണ് മയക്കുമരുന്നെന്ന് ഇയാൾ പറഞ്ഞു. മുറിയിലെ അലമാരയ്ക്കകത്ത് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയത്. ഹാഷിഷ് ഓയിൽ നിറച്ച അരക്കിലോ ഗ്രാമിന്റെ ഒരു വലിയ കുപ്പിയും രണ്ട് ഗ്രാം വീതമുള്ള 179 ചെറിയ ഡപ്പികളും പിടിച്ചെടുത്തു. തീരദേശ മേഖലയിലും കൊച്ചി സിറ്റിയിലുമായിരുന്നു ഇയാൾ വില്പന നടത്തിയിരുന്നത്. ഇയാളിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.
ഡാൻസാഫ് ടീമിനെ കൂടാതെ നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ജെ.ഉമേഷ് കുമാർ, മുനമ്പം ഡി.വൈ.എസ്.പി. എസ്. ജയകൃഷ്ണൻ, ഞാറയ്ക്കൽ ഇൻസ്‌പെക്ടർ കെ. സതീഷ്, സബ് ഇൻസ്‌പെക്ടർമാരായ എ.എസ്. അരുൺ, സച്ചിൻ എസ്. കാർമൽ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സ്വപ്ന, സീനിയർ സി.പി.ഒ. എം.കെ. അനൂപ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |