
കൊല്ലം: ജില്ലയിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. പരവൂർ സ്വദേശിയായ എട്ടുവയസുകാരനും കൊല്ലം കോർപ്പറേഷൻ കോളേജ് ഡിവിഷനിലെ മൈത്രി നഗർ സ്വദേശിനിയായ 12 വയസുകാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. എട്ടു വയസുകാരൻ പാരിപ്പള്ളി മെഡിക്കൽ കോളേജിലും പന്ത്രണ്ട് വയസുകാരി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഈ വർഷം ഇതുവരെ ജില്ലയിൽ നാലുപേർക്ക് ഷിഗെല്ല ബാധിച്ചിട്ടുണ്ട്.
ഷിഗെല്ല ബാക്ടീരിയ കുടലിലുണ്ടാക്കുന്ന അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം, ഛർദ്ദി എന്നിവയാണ് പ്രധാന ലക്ഷണം. കുടലിന്റെ ആവരണത്തെ ബാക്ടീരിയ നശിപ്പിക്കുന്നു. വളരെ പെട്ടെന്ന് പടരാൻ സാദ്ധ്യതയുള്ളതിനാൽ ജാഗ്രത പുലർത്തണം. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമായേക്കാം; കടുത്ത പനിയോടുകൂടിയ വയറിളക്കം, മലത്തിൽ രക്തം, കഫം എന്നിവ കാണപ്പെടുക, കടുത്ത വയറുവേദനയും വയറു കോച്ചിപ്പിടുത്തവും, ഛർദ്ദി, കടുത്ത ക്ഷീണം, ശരീരവേദന, എപ്പോഴും മലവിസർജ്ജനം നടത്താനുള്ള അമിതമായ തോന്നൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
പകരുന്ന വിധം
രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്. രോഗിയുടെ വിസർജ്യത്തിൽ നിന്നുള്ള ബാക്ടീരിയകൾ മറ്റൊരാളുടെ ഉള്ളിലെത്തുന്നതോടെ രോഗബാധയുണ്ടാകും. തുറസായ സ്ഥലങ്ങളിലെ വിസർജ്ജനം മൂലം ഈച്ചകളും മറ്റും വഴി ബാക്ടീരിയ ഭക്ഷണത്തിലും കുടിവെള്ളത്തിലും എത്തുമ്പോഴും അണുബാധ ഉണ്ടാകാം.
ശ്രദ്ധിക്കേണ്ടത്
ആഹാരം പാകം ചെയ്യുന്നതിന് മുമ്പും ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
ഭക്ഷണം എപ്പോഴും അടച്ച് സൂക്ഷിക്കുക
പഴകിയതും തുറന്നുവച്ചതുമായ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുക
പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകി ഉപയോഗിക്കുക
രോഗലക്ഷണങ്ങളുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക
രോഗികൾക്ക് പ്രത്യേക ടോയ്ലെറ്റ് ഒരുക്കുക
കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ സുരക്ഷിതമായി സംസ്കരിക്കുക
രോഗലക്ഷണമുള്ള ആളുകളുടെ വ്യക്തിഗത സാധനങ്ങളുമായി സമ്പർക്കം പുലർത്തരുത്. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കണം.
ആരോഗ്യവകുപ്പ് അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |