
കാട്ടാക്കട: വികസന കാര്യത്തിൽ കാട്ടാക്കട ഇപ്പോഴും പാതിവഴിയിലാണ്. ട്രാഫിക് പരിഷ്കരണങ്ങൾ, റോഡ് നവീകരണങ്ങൾ, അടിസ്ഥാന സൗകര്യ വികസനം എന്നിവയെല്ലാം പാതിവഴിയിൽ നിലച്ചതോടെ ജനങ്ങൾ ദുരിതത്തിലാവുകയാണ്.
ഗതാഗതക്കുരുക്കിന് പരിഹാരമില്ല
കാട്ടാക്കട ജംഗ്ഷനിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത ബൈപ്പാസ് പദ്ധതികൾ ഇപ്പോഴും നടപ്പായിട്ടില്ല. കെ.എസ്.ആർ.ടി.സി ഡിപ്പോ നവീകരണവും ആധുനിക രീതിയിലുള്ള ബസ് സ്റ്റാൻഡ് നിർമ്മാണവും വർഷങ്ങളായി ഒച്ചിഴയും വേഗതയിലാണ്. ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളില്ലാതെ യാത്രക്കാരും ജീവനക്കാരും ബുദ്ധിമുട്ടുകയാണ്. കാട്ടാക്കടയിൽ ട്രാഫിക് സ്റ്റേഷൻ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
താലൂക്കാസ്ഥാനമായിട്ടും അടിസ്ഥാന സൗകര്യമില്ല
കാട്ടാക്കടയെ താലൂക്കായി പ്രഖ്യാപിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം പൂർണ്ണതോതിൽ യാഥാർത്ഥ്യമായിട്ടില്ല. വിവിധ സർക്കാർ ഓഫീസുകൾ ഇപ്പോഴും വാടകക്കെട്ടിടങ്ങളിലും പരിമിതമായ സൗകര്യങ്ങളിലുമാണ് പ്രവർത്തിക്കുന്നത്. ഇതുമൂലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സർട്ടിഫിക്കറ്റുകൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്ന സാധാരണക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്.
റോഡ് നവീകരണം പാതിവഴിയിൽ
മലയോര മേഖലയുടെ വികസന കുതിപ്പിന് കാരണമാകേണ്ട റോഡ് നവീകരണ പ്രവർത്തനങ്ങൾ പലയിടത്തും പാതിവഴിയിൽ നിലച്ചു. കുഴികൾ നിറഞ്ഞ റോഡുകൾ കാരണം കാട്ടാക്കട ടൗണിലേക്കുള്ള യാത്ര ദുഷ്കരമാണ്. വികസനത്തിന്റെ പേരിൽ റോഡുകൾ വെട്ടിപ്പൊളിച്ചിട്ട ശേഷം മാസങ്ങളോളം പണി പൂർത്തിയാക്കാതെ ഇട്ടിരിക്കുന്ന കരാറുകാരുടെ നടപടിയും ജനങ്ങളെ വലയ്ക്കുന്നു. ഇതിന് പുറമെയാണ് രാത്രികാലങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകൾ കത്താത്തതിനാലുള്ള സുരക്ഷാ ഭീഷണിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |