
ചിറയിൻകീഴ്: അപകടങ്ങൾ പതിവായ മുതലപ്പൊഴി ഹാർബറിലെ രക്ഷാപ്രവർത്തനത്തിന് അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള റിമോട്ട് നിയന്ത്രിത ലൈഫ് ബോയ എത്തുന്നു. മത്സ്യത്തൊഴിലാളി സംഘടനാ യോഗത്തിലെ ആവശ്യപ്രകാരമാണ് അടിയന്തര നടപടി. പി.കെ.എം കോ കൺസ്ട്രഷൻ കമ്പനി ഉടമ പി.എം.മുനീറാണ് സ്വന്തം ചെലവിൽ ഹാർബർ എൻജിനിയറിംഗ് വകുപ്പിനായി ലൈഫ് ബോയ വാങ്ങി നൽകുന്നത്. ട്രയൽ റൺ ഇന്ന് മുതലപ്പൊഴിയിൽ നടക്കും.
മുതലപ്പൊഴിയിൽ പലപ്പോഴും ബോട്ടുകൾ മറിയുമ്പോൾ ശക്തമായ തിരമാലകൾ കാരണം രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് വേഗത്തിലെത്താൻ സാധിക്കാറില്ല. എന്നാൽ ഈ സംവിധാനം എത്തുന്നതോടെ രക്ഷാപ്രവർത്തകർക്ക് അപകട മേഖലയിലേക്ക് നേരിട്ടിറങ്ങാതെ തന്നെ രക്ഷാപ്രവർത്തനം നടത്താൻ സാധിക്കും.
അതിവേഗം,സുരക്ഷിതം
അതിവേഗത്തിലും സുരക്ഷിതമായും ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന ലൈഫ് ബോയ ആണിത്. 'ആത്മനിർഭർ ഭാരത്' പദ്ധതിക്ക് കീഴിൽ പൂർണമായും ഇന്ത്യയിൽ നിർമ്മിച്ച ഈ അത്യാധുനിക ഉപകരണത്തിന് കേന്ദ്ര സർക്കാരിന്റെ മികച്ച സ്റ്റാർട്ടപ്പ് പുരസ്കാരവും ഇന്ത്യൻ നാവികസേനയുടെ അംഗീകാരവും ലഭിച്ചിട്ടുണ്ട്. മറിയാതെ സുരക്ഷിതമായി സഞ്ചരിക്കാൻ ഇതിന്റെ വി-ആകൃതിയിലുള്ള പ്രത്യേക ഘടനയ്ക്ക് സാധിക്കും. അപകടത്തിൽപ്പെടുന്ന ഒരാളുടെ അടുത്തേക്ക് മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ കുതിച്ചെത്താൻ കഴിയുന്ന ഇതിന്റെ ത്രസ്റ്ററുകൾ കടൽവെള്ളത്തിൽ കേടുപാടുകൾ വരാത്ത മറൈൻ ഗ്രേഡ് അലുമിനിയം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. രക്ഷാപ്രവർത്തകർക്ക് കരയിലോ ബോട്ടിലോ ഇരുന്നുകൊണ്ട് ഒരു കിലോമീറ്റർ പരിധി വരെ റീമോട്ട് ഉപയോഗിച്ച് ഇത് കൃത്യമായി നിയന്ത്രിക്കാനാകും. വെറും 2 മണിക്കൂർ കൊണ്ട് 90% വരെ ചാർജ് ചെയ്യാനാകുന്ന ഇതിന്റെ ബാറ്ററി സാധാരണ വേഗതയിൽ തുടർച്ചയായി 40 മിനിറ്റ് വരെ പ്രവർത്തനക്ഷമമായിരിക്കും. ബ്ലൂടൂത്ത് സംവിധാനത്തിലൂടെ ഇതിന്റെ തകരാറുകൾ കണ്ടെത്താനുമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |