ബാലരാമപുരം: വെടിവച്ചാൽ കോവിലിന് സമീപം യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ 18കാരന് ദാരുണാന്ത്യം. പള്ളിച്ചൽ അയണിമൂട് സ്വദേശി സുരേഷ് കുമാറിന്റെ മകൻ ശിവസൂര്യയാണ് (18) മരിച്ചത്. പള്ളിച്ചൽ വെടിവച്ചാൻ കോവിൽ പുന്നമൂട് റോഡിൽ പുന്നമൂട് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ഓഫീസിന് മുന്നിൽ ഇന്നലെ രാത്രി എട്ടരരയോടെയാണ് സംഭവം.
സംഘർഷത്തിനിടെ സമീപത്തെ തുണിക്കടയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് ഡോറിന്റെ ഭാഗത്തേയ്ക്ക് വീണ ശിവസൂര്യയുടെ ശരീരത്തിൽ ചില്ലുകൾ തുളച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അജിത്,കാർത്തിക് എന്നിവർ പിടിയിലായി. മുൻ വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : കൊല്ലപ്പെട്ട ശിവസൂര്യ ഐത്തിയൂരിലുള്ള സ്ഥാപനത്തിലെ പാർട്ട് ടൈം ജീവനക്കാരനായിരുന്നു. ഇന്നലെ ജോലി കഴിഞ്ഞ് വരുമ്പോൾ രണ്ടംഗ സംഘം യുവാവിനെ ബൈക്കിൽ വിളിച്ചുകയറ്റി ഭഗവതിനട ഭാഗത്തെ ബംഗ്ലാവിന് സമീപം കൊണ്ടുപോയി. വിവരമറിഞ്ഞ് സുഹൃത്തുക്കളെത്തിയെങ്കിലും പ്രശ്‌നമില്ലെന്നും തങ്ങളോട് പോകാനും ശിവസൂര്യ പറഞ്ഞതായി സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകി. ഇതിനു ശേഷമാണ് യുവാവിനെ സംഘം വെടിവച്ചാൻ കോവിൽ ഭാഗത്തെത്തിച്ചത്.
പ്രതിയെ മർദ്ദിച്ച നാലംഗ സംഘത്തിലെ ഒരാൾ ജോലി ചെയ്യുന്ന സ്‌കൂട്ടർ വർക്ക്ഷോപ്പിന് മുന്നിൽ വച്ചാണ് വീണ്ടും സംഘർഷമുണ്ടായത്. പരിക്കേറ്റ ശിവസൂര്യയെ നാലംഗ സംഘം ബൈക്കിൽ കയറ്റുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഗ്ലാസ് ചില്ലുകൊണ്ട് രക്തം വാർന്ന ശിവസൂര്യയെ പ്രതികളാണ് ബൈക്കിൽ ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വച്ച് പ്രതികളെ ആശുപത്രി അധികൃതർ തടഞ്ഞ് നരുവാമൂട് പൊലീസിന് കൈമാറുകയായിരുന്നു. ഇതിനുശേഷം ആംബുലൻസിൽ ശിവസൂര്യയെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ ശിവകൃഷ്ണൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |