#28 സ്ഥാപനങ്ങൾക്ക് പിഴ
#വിദേശനിർമ്മിത സിഗരറ്റുകൾ പിടിച്ചെടുത്തു
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്തിനെ പുകയിലരഹിത ഗ്രാമമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെയും പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 28 പേർക്ക് പിഴയിട്ടു. ചില സ്ഥാപനങ്ങളിൽ നിന്ന് വിദേശ നിർമ്മിത സിഗരറ്റും പിടിച്ചെടുത്തു.
നിയമാനുസൃത പുകവലി ബോർഡുകൾ സ്ഥാപിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയാണ് പിഴ ചുമത്തിയത്. പൊതുസ്ഥലത്ത് പുകവലിച്ച അഞ്ച് പേർക്ക് പിഴ ചുമത്തി.
പുകയില വില്പനശാലകളിൽ 18 വയസിൽ താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നതല്ലെന്ന ബോർഡുകൾ പ്രദർശിപ്പിക്കണം.
പുകയില ഉത്പന്നങ്ങളുടെ പരസ്യം വില്പനശാലകളിലോ പൊതുഇടങ്ങളിലോ പ്രദർശിപ്പിക്കരുത്.
വ്യാപാര സ്ഥാപനങ്ങളിലടക്കം പുകയിലരഹിത സ്ഥലം, ഇവിടെ പുകവലി ശിക്ഷാർഹം എന്ന ബോർഡുകൾ സ്ഥാപിക്കണം.
വിദ്യാലയങ്ങളുടെ നൂറ് വാര ചുറ്റളവിനുള്ളിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുവാൻ പാടില്ല
നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കോട്പ നിയമപ്രകാരം പിഴ ഈടാക്കും.
അശോകപുരം കൊച്ചിൻ ബാങ്ക്, ചുണങ്ങംവേലി, തോട്ടുമുഖം, മാർവർ, കുട്ടമശ്ശേരി എന്നിവടങ്ങളിലാണ് പരിശോധന നടത്തിയത്. ആലുവ എക്സൈസ് ഇൻസ്പെക്ടർ എസ്. മഹേഷ്, ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ. സിറാജ്, എക്സൈസ് സിവിൽ ഓഫീസർമാരായ ജെ. അരവിന്ദ്, ജിനേഷ്‌കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.എസ്. രേഖ, ക്ലിഫി ജോസഫ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വരുംദിവസങ്ങളിൽ മുഴുവൻ കവലകളിലും പരിശോധന നടത്തുമെന്നും നിയമാനുസൃത ബോർഡുകൾ സ്ഥാപിക്കാത്തവർക്കും പൊതുസ്ഥലങ്ങളിൽ പുകവലിക്കുന്നവർക്കും എതിരെ പിഴ ഈടാക്കുമെന്നും അധികൃതർ അറിയിച്ചു. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവരുടെ വിവരങ്ങൾ രഹസ്യമായി അറിയിക്കുവാനും നിർദ്ദേശിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |