
ന്യൂഡൽഹി: പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനി, അനന്തരവൻ സാഗർ അദാനി എന്നിവർക്കെതിരെയുള്ള ക്രിമിനൽ കുറ്റപത്രങ്ങൾ പൂർണമായി ഒഴിവാക്കി യുഎസ് നീതിന്യായ വകുപ്പ്. ന്യൂയോർക്ക് കോടതിയിൽ നിലനിന്നിരുന്ന തട്ടിപ്പ് കേസുകളാണ് യുഎസ് പ്രോസിക്യൂട്ടർമാർമാർ റദ്ദാക്കിയത്. കുറ്റാരോപണങ്ങൾ നിലനിർത്താൻ ആവശ്യമായ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് നീക്കം. ഇതോടെ അദാനി ഗ്രൂപ്പിനെതിരെ യുഎസിൽ നിലനിന്നിരുന്ന എല്ലാ നിയമനടപടികളും അവസാനിച്ചു.
ഇന്ത്യയിലെ സൗരോർജ പദ്ധതികളുമായി ബന്ധപ്പെട്ട് നിക്ഷേപകരെ വഞ്ചിച്ചുവെന്ന സിവിൽ കേസുകൾ കഴിഞ്ഞ ആഴ്‌ചയാണ് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷൻ ഒത്തുതീർപ്പാക്കിയത്. ഗൗതം അദാനി ആറ് മില്യൺ ഡോളറും സാഗർ അദാനി 12 മില്യൺ ഡോളറും പിഴയൊടുക്കാൻ സമ്മതിച്ചതോടെയാണ് കേസ് തീർന്നത്. അതേസമയം, കുറ്റം സമ്മതിക്കാനോ നിഷേധിക്കാനോ അവർ തയ്യാറായില്ല.
2024 ന്റെ അവസാനത്തിലാണ് അദാനി ഗ്രൂപ് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി സൗരോർജ്ജ കരാറുകൾ സ്വന്തമാക്കിയെന്നും ഇത് യുഎസ് നിക്ഷേപകരിൽ നിന്ന് മറച്ചുവച്ചെന്നും ആരോപിച്ച് യുഎസ് പ്രോസിക്യൂഷൻ രംഗത്തെത്തിയത്. എന്നാൽ, ഈ കേസിന് യുഎസുമായി നേരിട്ട് ബന്ധമില്ലെന്നും കുറ്റാരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകൾ ഇല്ലെന്നും പ്രോസിക്യൂട്ടർമാർ സമ്മതിക്കുകയായിരുന്നു.
ഇതിനുപിന്നാലെ, യുഎസ് ട്രഷറി വകുപ്പിന്റെ ഭാഗമായ ഓഫീസ് ഓഫ് ഫോറിൻ അസെറ്റ്‌സ് കൺട്രോളിന്റെ ഉപരോധം ലംഘിച്ച് ഇറാനിൽ നിന്ന് എൽപിജി ഇറക്കുമതി ചെയ്‌തതുമായി ബന്ധപ്പെട്ട കേസും തിങ്കളാഴ്‌ച ഒത്തുതീർപ്പായി. കേസിൽ 27.5 കോടി രൂപയാണ് അദാനി ഗ്രൂപ് പിഴയൊടുക്കാമെന്ന് സമ്മതിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |