
തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ താൻ പണ്ട് നേരിട്ട ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് ഡോ. സൗമ്യ സരിൻ. സംഭവം കേട്ടപ്പോൾ ഞെട്ടലല്ല ഉണ്ടായതെന്ന് സൗമ്യ പറഞ്ഞു. ഫേസ്‌ബുക്ക് വീഡിയോയിലൂടെയായിരുന്നു സൗമ്യയുടെ പ്രതികരണം.
'പുരോഗമിച്ചു എന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് ഇത് സംഭവിച്ചത്. ഞെട്ടലിനെക്കാൾ നാണക്കേടാണ് തോന്നിയത്. കേരളം ഒരു സ്വർഗമൊന്നും ആയിട്ടില്ല. മനസിൽ ജാതിയും മതവും കൊണ്ടുനടക്കുന്നവർ നമുക്ക് ചുറ്റുമുണ്ട്. പഠിക്കുന്ന കുട്ടിയോട് പോലും അത് കാണിക്കുന്നവരുണ്ട് എന്നുള്ളത് നാണക്കേടുണ്ടാക്കുന്നു. കറുത്തയാൾ, മെലിഞ്ഞയാൾ, തടിച്ചയാൾ എന്നൊക്കെ പറഞ്ഞ് കുട്ടികളെ ബോഡി ഷെയ്‌മിംഗ് ചെയ്യാൻ ഇവർക്ക് നാണക്കേട് തോന്നുന്നില്ലേ.
പണ്ട് എംബിബിഎസ് പഠിക്കുന്ന കാലത്ത് പല ഡിപാർട്ട്‌മെന്റുകളിൽ നിന്ന് ബോഡി ഷെയ്‌മിംഗ് കമന്റുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് പെൺകുട്ടികളെ പച്ചയ്‌ക്കാണ് മോശം പറയുന്നത്. ഇവരെ നമുക്ക് പിണക്കാനും പറ്റില്ല. എങ്കിൽ പരീക്ഷയ്‌ക്ക് തോൽപ്പിക്കും. പലപ്പോഴും സർജറിയിലൊക്കെ അസിസ്റ്റ് ചെയ്യുമ്പോൾ നമ്മളെപ്പറ്റി ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തും. ഡബിൾ മീനിംഗുള്ള തമാശകൾ പറയും. ഇതൊക്കെ മനസിലായാലും പ്രതികരിക്കാൻ പറ്റില്ല.
25 വർഷങ്ങൾക്ക് മുമ്പാണ് എനിക്ക് ഇതെല്ലാം സംഭവിച്ചത്. പേരെടുത്ത് പറയാത്തത് അവർക്ക് കുടുംബവും കുട്ടിയും ഒക്കെയുള്ളതുകൊണ്ടാണ്. അന്ന് പരാതിപ്പെട്ടപ്പോൾ പ്രതികാര നടപടികൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്നും കുട്ടികൾ ഇതെല്ലാം അനുഭവിക്കുന്നുണ്ടല്ലോ എന്നത് നിരാശപ്പെടുത്തുന്ന കാര്യമാണ്. ഇവിടുത്തെ പരീക്ഷാ സംവിധാനങ്ങളാണ് അതിനുള്ള പ്രധാന കാരണം. വ്യക്തികളിൽ കേന്ദ്രീകൃതമാണ് അതെല്ലാം.
ഇന്റേണൽ മാർക്ക് തരില്ല എന്ന് പറഞ്ഞ്, പരീക്ഷക്ക് എക്‌സ്റ്റേണൽ ആയി വരുന്ന ഡോക്‌ടറോട് പറഞ്ഞ് തോൽപ്പിക്കും എന്ന് പറഞ്ഞ്, തീസിസ് സൈൻ ചെയ്യില്ല എന്ന് പറഞ്ഞ്, പലരും പല കുട്ടികളെയും കാലങ്ങളായി പീഡിപ്പിച്ച് വരുന്നുണ്ട്. ഇനി മിണ്ടാതിരിക്കരുതെന്നും ഇവരെ തുറന്ന് കാട്ടണം' - ഡോ. സൗമ്യ സരിൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |