തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിൽ ഭരണകക്ഷിയായ സി പി എമ്മിനുള്ളിൽ അതൃപ്തി. സർക്കാരിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും ഉദ്യോഗസ്ഥ തലത്തിലും പൊലീസിലും നിരന്തരം വീഴ്ചകൾ സംഭവിക്കുന്നത് സർക്കാരിനെയും പാർട്ടിയേയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും സി പി എം സംസ്ഥാന സമിതിയിൽ വിമർശനം ഉയർന്നു.
നിലവിലെ മന്ത്രിമാർ ഒന്നാം പിണറായി സർക്കാരിന്റെ അടുത്തെങ്ങും എത്തുന്നില്ലെന്നും സ്വന്തമായി തീരുമാനമെടുക്കാതെ മന്ത്രിമാർ എല്ലാ കാര്യങ്ങൾക്കും മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി കാത്തുനിൽക്കുകയാണെന്നും വിമർശനമുയർന്നു. ചില മന്ത്രിമാരെ ഫോണിൽ വിളിച്ചാൽ പോലും കിട്ടില്ലെന്നും കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാർ ജനങ്ങളുടെ ഇടയിൽ തന്നെയായിരുന്നെങ്കിൽ ഇപ്പോഴത്തെ മന്ത്രിമാർ ജനങ്ങളിൽ നിന്നും അകന്ന് കഴിയുകയാണെന്നും വിമർശനമുണ്ട്. ചില മന്ത്രിമാർക്ക് യാത്ര ചെയ്യാൻ പോലും മടിയാണെന്നും ആക്ഷേപം ഉയർന്നു.
സർക്കാരിന്റെ വിവിധ ക്ഷേമപദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ ഏകോപനകുറവുണ്ടായെന്നും പൊലീസിന്റെ പ്രവർത്തനത്തിൽ ഇടപെടൽ വേണമെന്നും സംസ്ഥാന സമിതിയില്‍ ആവശ്യം ഉയര്‍ന്നു. തദ്ദേശം, ആരോഗ്യം, കെ എസ് ആർ ടി സി, പൊതുമരാമത്ത്, വനം എന്നീ വകുപ്പുകൾ ഭരിക്കുന്ന മന്ത്രിമാരുടെ ആഫീസിനെതിരെയും കടുത്ത വിമർശനം ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |