
മരട്: സൂപ്പർ മാർക്കറ്റുകളിൽ നിന്ന് വിലകൂടിയ ഷേവിംഗ് കാട്രിഡ്‌ജുകൾ മാത്രം മോഷ്ടിക്കുന്ന പ്രതികൾ പിടിയിൽ. മുംബയ് സ്വദേശികളായ മനീഷ് മക്യാജൻ (23), മെഹബൂബ് മഹമൂദ് ഷേക്ക് (24), അയാൻ മൊയ്‌തീൻ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ഷേവിംഗ് കാട്രിഡ്ജുകളാണ് ഇവർ മോഷ്ടിച്ചത്. വിലപിടിപ്പുള്ള ഷേവിംഗ് കാട്രിഡ്‌ജുകൾ വസ്‌ത്രങ്ങളുടെ ഉള്ളിലാക്കി കടത്തിക്കൊണ്ടു പോകുന്നതാണ് ഇവരുടെ രീതി. 500മുതൽ 1000രൂപ വരെ വില വരും ഒരു കാട്രിഡ്‌ജിന്.
മരടിലെ സൂപ്പർ മാർക്കറ്റിൽ നടത്തിയ മോഷണം അന്വേഷിക്കുന്നതിനിടെയാണ് പ്രതികളെ കോഴിക്കോട് നിന്ന് എറണാകുളം എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള ക്രെെം സ്ക്വാഡും മരട് പൊലീസും കോഴിക്കോട് സിറ്റി പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇടപ്പള്ളിയിലെ ഹെെപ്പർ മാർക്കറ്റിൽ മോഷണം നടത്തുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാർ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ പ്രതികൾ ഇവരെ ആക്രമിച്ച ശേഷം സ്ഥലം വിടുകയായിരുന്നു. സൂപ്പർമാർക്കറ്റുകളിൽ നിന്ന് പല ദിവസങ്ങളിലായി മോഷ്ടിക്കുന്ന നൂറു കണക്കിന് കാട്രിഡ്‌ജുകളുമായി ഇവർ മുംബയിലേയ്ക്ക് മടങ്ങും. 3-5 ലക്ഷം രൂപയുടെ കാട്രിഡ്‌ജുകളാണ് ഓരോ വരവിലും പ്രതികൾ മോഷ്ടിക്കുന്നത്.
പ്രതികളെ കണ്ടെത്താൻ എ ഐ ക്യാമറകൾ സഹായിച്ചു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ എ ഐ സെർവറിൽ അപ്‌ലോഡ് ചെയ്ത ശേഷം വിവിധ ജില്ലകളിലെ ക്യാമറകളിൽ പതിഞ്ഞ ഇതിനോടു സാദൃശ്യമുള്ള വ്യക്തികളുടെ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |