
ലക്ഷ്യം പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം
ഡി.എം.കെ വിയോജിപ്പും പ്രയോജനപ്പെടുത്തും
ന്യൂഡൽഹി: പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് പിളർപ്പിനെ ദേശീയ രാഷ്ട്രീയത്തിൽ പ്രയോജനപ്പെടുത്താൻ ബി.ജെ.പി നീക്കം. മമതാ ബാനർജിയോട് വിമുഖതയുള്ള 20ഓളം തൃണമൂൽ എം.പിമാരെ പാളയത്തിലേക്ക് എത്തിക്കാനാണ് ശ്രമം. ഇത് സാദ്ധ്യമായാൽ ഏപ്രിലിൽ പരാജയപ്പെട്ട ഭരണഘടനാ ഭേദഗതി, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബിൽ എന്നിവ പാർലമെന്റിൽ പാസാക്കാനാകും.
തമിഴ്നാട്ടിൽ ഭരണം നഷ്ടപ്പെട്ട ഡി.എം.കെ, 'ഇന്ത്യ" മുന്നണിയുമായി ഇടഞ്ഞതും ബി.ജെ.പിക്ക് കാര്യങ്ങൾ എളുപ്പമാക്കിയിട്ടുണ്ട്. കോൺഗ്രസിനൊപ്പം ബി.ജെ.പി വിരുദ്ധ ചേരിയിൽ നിന്നിരുന്ന ഡി.എം.കെയുമായി ധാരണയിലെത്താനുള്ള നീക്കങ്ങളും സജീവം. കേന്ദ്രത്തിന് പ്രശ്നാധിഷ്ഠിത പിന്തുണനൽകാൻ ഡി.എം.കെ തയ്യാറായേക്കും. ഇതിനൊപ്പമാണ് തൃണമൂലിലെ സംഭവവികാസങ്ങൾ.
ലോക്സഭയുടെ പരമാവധി അംഗസംഖ്യ 545ൽ നിന്ന് 850 ആയി വർദ്ധിപ്പിക്കുന്നതിനും മണ്ഡല പുനർനിർണയത്തിനുമുള്ള 131-ാം ഭരണഘടനാഭേദഗതി ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ കേന്ദ്ര സർക്കാരിന് പിൻവാങ്ങേണ്ടി വന്നിരുന്നു. 'ഇന്ത്യ" മുന്നണി ഒന്നിച്ചുനിന്ന് എതിർത്തതാണ് സർക്കാരിന് തിരിച്ചടിയായത്. ബില്ലിന്റെ പുതുക്കിയ കരട് ആഭ്യന്തര മന്ത്രാലയം തയ്യാറാക്കി വരികയാണ്.
കോൺഗ്രസ്, ഡി.എം.കെ, തൃണമൂൽ അടക്കം 230 പ്രതിപക്ഷ എം.പിമാരാണ് ബില്ലിനെ എതിർത്തത്. ലോക്സഭയിൽ ഡി.എം.കെയ്ക്ക് 22ഉം തൃണമൂലിന് 28ഉം എം.പിമാരാണുള്ളത്. എൻ.ഡി.എയ്ക്ക് 298 എം.പിമാർ. 543 അംഗ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുറപ്പിക്കാൻ എൻ.ഡി.എയ്ക്ക് 42 വോട്ടുകൾ കൂടിയാണ് വേണ്ടത്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലും പാർലമെന്റിലെത്തിക്കാനുള്ള നീക്കം സർക്കാർ വേഗത്തിലാക്കിയിട്ടുണ്ട്. ബി.ജെ.പി നേതാവ് പി.പി.ചൗധരി അദ്ധ്യക്ഷനായ 39 അംഗ സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പരിശോധനയിലാണ് ബിൽ. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് നിയമം ഘട്ടംഘട്ടമായി നടപ്പാക്കാനാണ് നീക്കം.
20 എം.പിമാർ ചാടുമെന്ന് സൂചന
ന്യൂഡൽഹി: പശ്ചിമ ബംഗാൾ നിയമസഭയിൽ തൃണമൂൽ പുറത്താക്കിയ ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ എം.എൽ.എമാർ പിളർന്ന് മാറിയതിന്റെ തുടർച്ച പാർലമെന്റിലും ദൃശ്യമാകുമെന്ന് സൂചന. നിയമസഭയിലെ പിളർപ്പിനെക്കാൾ ബി.ജെ.പിക്ക് നേട്ടം തൃണമൂൽ എം.പിമാർ മമതാ ബാനർജിയെ തള്ളിപ്പറയുമ്പോഴാണ്.
ലോക്സഭയിൽ 28 ഉം രാജ്യസഭയിൽ 13 ഉം എം.പിമാരുള്ള തൃണമൂൽ പ്രതിപക്ഷത്ത് കോൺഗ്രസ് കഴിഞ്ഞാൽ കൂടുതൽ എം.പിമാരുള്ള പാർട്ടിയാണ്. ഇതിൽ 20 എം.പിമാർ ബി.ജെ.പിയുമായി ചർച്ചയിലാണെന്ന് കേൾക്കുന്നു. ഇവരെ അടർത്തി മാറ്റി പ്രത്യേക ബ്ളോക്കായി ഇരുത്തിയാൽ നിർണായക ബില്ലുകൾ സുഗമമായി പാസാക്കാൻ കേന്ദ്ര സർക്കാരിന് കഴിയും. നിയമസഭയിലെ പ്രതിപക്ഷ നേതാവായ ഋതബ്രത ബാനർജിയെപ്പോലെ മമതയെ ധിക്കരിച്ച് പാർലമെന്റിൽ വിമത ശബ്ദങ്ങൾക്ക് നേതൃത്വം നൽകാൻ തയ്യാറുള്ള നേതാവിനെ തെരയുകയാണ് ബി.ജെ.പി. തൃണമൂൽ നേതാവ് കൃഷ്ണ ചക്രവർത്തി ബിധാൻനഗർ മുനിസിപ്പൽ കോർപ്പറേഷൻ മേയർ സ്ഥാനം രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തരിൽ ഒരാളാണ് .
സി.പി.എമ്മിൽ നിന്ന് പുറത്തായ നേതാവ്
സി.പി.എമ്മിൽ നിന്ന് ബി.ജെ.പി വഴി തൃണമൂലിലെത്തിയതാണ് പ്രതിപക്ഷ നേതാവായ ഋതബ്രത ബാനർജി. എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയം തുടങ്ങി ചെറു പ്രായത്തിൽ സി.പി.എം രാജ്യസഭാംഗമായി. പശ്ചിമബംഗാൾ മുൻമുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെയും അന്തരിച്ച സി.പി.എം മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും വിശ്വസ്തൻ. മമതയ്ക്കെതിരെ പ്രക്ഷോഭം നടത്തി ശ്രദ്ധ നേടിയിരുന്നു. ആഡംബര ജീവിതവും ലൈംഗികാരോപണവും കാരണം 2017ൽ സി.പി.എം പുറത്താക്കി. ബി.ജെ.പിയിലേക്കാണ് ആദ്യം പോയതെങ്കിലും പിന്നീട് തൃണമൂലിലെത്തി. തൃണമൂലിന്റെ ട്രേഡ് യൂണിയൻ വിഭാഗം അദ്ധ്യക്ഷനും രാജ്യസഭാംഗവുമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |