
കൊച്ചി: കലൂരിൽ ഉമ തോമസ് എംഎൽഎയ്ക്കുണ്ടായ അപകടം സുരക്ഷാവീഴ്ച മൂലം ഉണ്ടായതെന്ന് മന്ത്രി സജി ചെറിയാൻ. സംഭവത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ നടപടി ഉണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി. വേദിയുടെ മുൻനിരയിൽ കസേരയിട്ടത് അപകടകരമായെന്നും വേദിയിൽ നിന്ന് താനും വീഴേണ്ടതായിരുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. ഉമ തോമസ് വേദിയിൽ നിന്ന് 15 അടി താഴ്ചയിലേക്ക് വീഴുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം.
കലൂർ സ്റ്റേഡിയത്തിലെ ഗിന്നസ് റെക്കോർഡ് നൃത്തപരിപാടിക്ക് വിഐപികൾക്കായി ഒരുക്കിയ വേദിയിലായിരുന്നു അപകടം സംഭവിച്ചത്. വേദിയിൽ സ്ഥലമില്ലായിരുന്നുവെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. പിൻനിരയിൽ നിന്ന ഉമ തോമസ് മുൻനിരയിലേക്ക് വരുന്നത് വീഡിയോയിൽ കാണാം. ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് എഴുന്നേൽക്കുകയായിരുന്നു. വേദിയിൽ നിന്ന ഒരാളെ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിക്കുന്നതിനിടയിലാണ് എംഎൽഎ കാൽവഴുതി റിബൺ കെട്ടിയ സ്റ്റാന്റിഡിനൊപ്പം താഴേയ്ക്ക് വീണത്. തൊട്ടടുത്ത കസേരയിൽ സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയും സജി ചെറിയാനും ഉണ്ടായിരുന്നു. ഇരുവരും നോക്കിനിൽക്കെയായിരുന്നു അപകടം.
വലിയ അപകടമാണ് നടന്നതെന്ന് മനസിലായില്ലെന്നായിരുന്നു അന്ന് സജി ചെറിയാൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്. പരിപാടി കഴിയുന്നതിന് മുൻപ് താൻ ഉമ തോമസിന്റെ സ്ഥിതി മനസിലാക്കുന്നതിനായി ആശുപത്രിയിലേക്ക് പുറപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |