
അരൂർ: അരൂർ-കുമ്പളം പഴയ പാലത്തിലെ കുഴികൾ ഇരുചക്ര - മുച്ചക്ര വാഹന യാത്രികർക്ക് ഭീഷണിയാകുന്നു. പാലത്തിലെ ഗർഡറുകൾ തമ്മിൽ ചേരുന്ന ഭാഗങ്ങളിലെല്ലാം ടാറും കോൺക്രീറ്റും അടർന്നുപോയതിനെ തുടർന്ന് നീളത്തിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ നിത്യേന ഈ കുഴികളിൽ വീണ് അപകടത്തിൽപ്പെടാറുണ്ട്.
രാത്രികാലങ്ങളിലാണ് അപകടസാധ്യത ഏറ്റവും കൂടുതലെന്ന് അരൂർ പള്ളി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിയൻ പ്രതിനിധികൾ പറയുന്നു. രാത്രിയിൽ വൈദ്യുതി വിളക്കുകൾ പ്രകാശിക്കാത്തതിനാൽ പ്രദേശം ഇരുട്ടിൽ മുങ്ങിക്കിടക്കുന്നതാണ് അപകടഭീഷണി വർദ്ധിപ്പ്രക്കുന്നത്. കഴിഞ്ഞ ദിവസം ഒരു വാഹനം കുഴിയിൽ വീണ് നിന്നുപോയതിനെ തുടർന്ന് പിന്നിൽ വന്ന മറ്റൊരു വാഹനം ഇതിൽ ഇടിച്ച് അപകടമുണ്ടായി. പഴയ പാലത്തിൽ അഞ്ചിലധികം സ്ഥലങ്ങളിൽ ടാറും കോൺക്രീറ്റും അടർന്ന് അപകടകരമായ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഈ കുഴികൾ എത്രയും വേഗം നികത്തി പാലം സുരക്ഷിതമാക്കാൻ ദേശീയപാത അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ഡ്രൈവർമാരും ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |